കേള്‍ക്കാം...
നമുക്ക് കേള്‍ക്കാം...
ജസ്റ്റിസ് യു. യു. ലളിത് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ്


ദ്രൗപദി മുര്‍മു ഇന്ത്യയുടെ പുതിയ രാഷ്ട്രപതി

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ശ്രീമതി ദ്രൗപദി മുര്‍മുവിന് (Draupadi Murmu) ചരിത്ര വിജയം. ഭാരതീയ ജനതാ പാര്‍ട്ടിയുടെ (Bharatiya Janata Party) നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ പ്രതിനിധിയായിട്ടാണ് മത്സരിച്ചത്. ഇന്ത്യയുടെ രാഷ്ട്രപതിയാവുന്ന ആദ്യ ഗോത്രവര്‍ഗക്കാരിയും രണ്ടാമത്തെ വനിതയുമാണ് ശ്രീമതി ദ്രൗപദി.
1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭന്‍ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ സന്താലി (Santal) ഗോത്രവര്‍ഗ കുടുംബത്തിലാണ് ദ്രൗപതി മുര്‍മു ജനിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സരമകാലത്ത് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ജാര്‍ഖണ്ഡ് വനങ്ങളില്‍ ആയുധമെടുത്തു പോരാടിയവരാണ് സന്താള്‍ ഗോത്രവര്‍ഗക്കാര്‍. ആ വംശാവലിയില്‍ നിന്നൊരാള്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകുമ്പോള്‍ പുതിയ ചരിത്രം രചിക്കപ്പെടുകയാണ്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമാകാതെ രാഷ്ട്രപതിക്കസേരയിലെത്തിയ അപൂര്‍വം വ്യക്തികളിലൊരാളാണ് ശ്രീമതി ദ്രൗപദി മുര്‍മു. 2015 മുതല്‍ 2021 വരെ ജാര്‍ഖണ്ഡിന്റെ ഒമ്പതാമത്തെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറാവുന്ന ആദ്യ ഒഡീഷ വനിതയും ഇവര്‍ തന്നെ. 2000 മുതല്‍ 2004 വരെ ഒഡീഷയിലെ റായ്‌റംഗ്പുര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2000 - 2002 കാലഘട്ടത്തില്‍ ഒഡീഷയില്‍ വാണിജ്യ - ഗതാഗത മന്ത്രിയും, 2002 -2004 കാലഘട്ടത്തില്‍ ഫിഷറീസ് മന്ത്രിയുമായിരുന്നു. 2007ല്‍ ഒഡീഷ ലെജിസ്ലേറ്റീവ് അസംബ്ലി അവര്‍ക്ക് മികച്ച എം.എല്‍.എ.ക്കുള്ള നീലകണ്ഠ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. ബി.ജെ.പി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
നീരജ് ചോപ്രയ്ക്ക് ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍. 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. 89.94 മീറ്റര്‍ ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് സ്വര്‍ണവും (90.54 മീറ്റര്‍) ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാദ്ലെജ് വെങ്കലവും നേടി.
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷതാരമാണ് ചോപ്ര. മലയാളിയായ അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ചോപ്ര. കഴിഞ്ഞവര്‍ഷം ടോക്കിയോ ഒളിംപിക്‌സില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. ഒളിംപിക് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കാരന്റെ ആദ്യ മെഡലും അതായിരുന്നു.
പ്രപഞ്ചത്തിലേക്ക് മിഴിതുറന്ന് ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി

2021 ഡിസംബര്‍ 25-നാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിക്കപ്പെട്ടത്. നാസയെ കൂടാതെ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവയും ഇതിന്റെ ഭാഗമാണ്. സ്വര്‍ണ ദര്‍പ്പണത്തില്‍ നിര്‍മിച്ചിട്ടുള്ള ഈ ടെലസ്‌കോപ്പിന്റെ ചെലവ് ഏകദേശം 1000 കോടി ഡോളറാണ്. പ്രധാന കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്. ഇത് ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്ന പ്രത്യേകതയുമുണ്ട്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ജയിംസ് ഇ. വെബിന്റെ പേരാണ് ഈ ടെലസ്‌കോപ്പിനു നല്‍കിയിരിക്കുന്നത്. 1949 മുതല്‍ 1952 വരെ യുഎസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ജയിംസ് വെബ് പില്‍ക്കാലത്ത് നാസ തലപ്പത്ത് ആയിരിക്കുമ്പോള്‍ മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിയുടെ ആദ്യ ദൗത്യത്തിന് നേതൃത്വം നല്‍കി.
ലോകശ്രദ്ധയാകര്‍ഷിച്ച ഈ ബൃഹദ് പദ്ധതിയിലും മലയാളികളുടെ പങ്കുണ്ട്. ടെലിസ്‌കോപ്പിന്റെ ഇന്റഗ്രേഷന്‍ ആന്‍ഡ് സിസ്റ്റം എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ജോണ്‍ ഏബ്രഹാം, ടെസ്റ്റ് എന്‍ജിനീയറായ റിജോയ് തോമസ് എന്നിവര്‍ അമേരിക്കന്‍ മലയാളികളാണ്. കൂടാതെ ജയിംസ് വെബ് പകര്‍ത്തുന്ന ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യാനുള്ള നാസയുടെ സംഘത്തിലും 2 മലയാളികളുള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഗവേഷകനുമായ മനോജ് പുറവങ്കരയും തിരുപ്പതി ഐസറില്‍ ഗവേഷകയും അസിസ്റ്റന്റ് പ്രഫസറുമായ മൂവാറ്റുപുഴ സ്വദേശി ജെസ്സി ജോസുമാണു സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളികള്‍.
ജിസാറ്റ്-24 ഭ്രമണപഥത്തില്‍
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) നിര്‍മിച്ച ജിസാറ്റ്-24 (GSAT-24) എന്ന അത്യാധുനികകമായ വാര്‍ത്താവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഏരിയന്‍ സ്‌പേസ് ആണ് വിക്ഷേപണം നടത്തിയത്. 2022 ജൂണ്‍ 22ന് ഫ്രഞ്ച് ഗയാനയിലെ കുറൗവിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5 (Ariane 5) റോക്കറ്റിലായിരുന്നു വിക്ഷേപണം. ഏരിയന്‍സ്‌പേസ് ഭ്രമണപഥത്തില്‍ എത്തിക്കുന്ന 25-ാമത്തെ ഇന്ത്യന്‍ ഉപഗ്രഹമായിരിക്കുമിത്.
ഡയറക്ട്-ടു-ഹോം (DTH) ആപ്ലിക്കേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പാന്‍ ഇന്ത്യ കവറേജുള്ള 4,180 കിലോഗ്രാം ഭാരമുള്ള 24-ക്യു ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ജിസാറ്റ്-24.
ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) എന്ന സ്ഥാപനത്തിന്റെ ആദ്യ കരാര്‍ ദൗത്യമായിരുന്നു ഇത്. ടാറ്റ പ്ലേയ്ക്ക് ഈ ഉപഗ്രഹത്തിന്റെ മുഴുവന്‍ ശേഷിയും പാട്ടത്തിന് നല്‍കിയിരിക്കുകയാണ് രാജ്യാന്തര ബഹിരാകാശ വിപണിയിലെ അവസരങ്ങള്‍ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയുമാണ് ന്യൂ സ്‌പേസിന്റെ ചുമതല.
ബുക്കര്‍ പ്രൈസ് ഗീതാഞ്ജലിക്ക്
2022ലെ സാഹിത്യത്തിനുള്ള ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ഭാഷയിലെ ഒരു കൃതിക്ക് ലഭിച്ചു. ഗീതാഞ്ജലി ശ്രീ (Geetanjali Shree) രചിച്ച് അമേരിക്കക്കാരി ഡെയ്‌സി റോക്ക്‌വെല്‍ (Daisy Rockwell) പരിഭാഷ നിര്‍വഹിച്ച കൃതിയാണ് സമ്മാനാര്‍ഹമായത്. ഗീതാഞ്ജലി ശ്രീ ഹിന്ദിയിലെഴുതിയ 'രേത് സമാധി' (Ret Samadhi) എന്ന കൃതിയാണ് ഡെയ്‌സി റോക്ക്‌വെല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി 'റ്റോംബ് ഓഫ് സാന്‍ഡ്' (Tomb of Sand) എന്നപേരില്‍ പ്രസിദ്ധീകരിച്ചത്. സമ്മാനത്തുക ഇരുവര്‍ക്കുമായി പങ്കിട്ടു നല്‍കും. 
Geetanjali Sheree and_Daisy Rockwell
1957 ജൂണ്‍ 12ന് ഉത്തര്‍പ്രദേശിലാണ് ഗീതാഞ്ജലി ശ്രീ ജനിച്ചത്.


ശബ്ദാതിവേഗത്തില്‍
സഞ്ചരിക്കുന്ന യാത്രാ വിമാനമായ കോണ്‍കോഡിനെക്കുറിച്ച് (Concorde) നിങ്ങള്‍
കേട്ടിരിക്കും! ഫ്രാന്‍സ് ആയിരുന്നു ഈ സൂപ്പര്‍സോണിക് വിമാനത്തിന്റെ
ഉപജ്ഞാതാക്കള്‍. പറക്കാനുള്ള വലിയ ചെലവും വിമാനം സൃഷ്ടിച്ച അമിത ശബ്ദവും
കാരണം കോണ്‍കോര്‍ഡ് 2003ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
എന്നാലിപ്പോഴിതാ
മറ്റൊരു ശബ്ദാതിവേഗ വിമാനം പണിപ്പുരയിലാണ്. അമേരിക്കന്‍ വ്യോമഗതാഗത
കമ്പനിയായ ബൂം സൂപ്പര്‍സോണിക് (Boom Supersonic) ലോകത്തിലെ ഏറ്റവും
വേഗമുള്ള സൂപ്പര്‍സോണിക് ജെറ്റ് രൂപകല്‍പന ചെയ്യുന്നു. നാല് എന്‍ജിനുകളാണ്
ഇതിനുള്ളത്. ഓവര്‍ചര്‍ (Overture) എന്നു പേരിട്ടിരിക്കുന്ന ഈ വിമാനത്തിന്
65 മുതല്‍ 80 യാത്രക്കാരെ വരെ വഹിച്ചുകൊണ്ട് മണിക്കൂറില്‍ 2100
കിലോമീറ്റര്‍ വേഗം കൈവരിക്കാനുള്ള ശേഷിയുണ്ട്. ഈ വേഗം അനുസരിച്ച്
ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് എത്താന്‍ മൂന്നര മണിക്കൂര്‍
മതിയാവുമേ്രത! സാധാരണ ഗതിയില്‍ ആറരമണിക്കൂറാണ് ഈ യാത്രയ്ക്ക് എടുക്കുക.
കൊച്ചിയില്‍ നിന്നു മുംബൈയിലേക്ക് ഈ വിമാനം പറന്നെത്താന്‍ വെറും 40
മിനിറ്റ് മാത്രം മതി. ഇപ്പോള്‍ രൂപകല്‍പനാ ഘട്ടത്തിലുള്ള ഈ വിമാനം 2024ല്‍
നിര്‍മാണഘട്ടത്തിലേക്കു കടക്കും. 2029ല്‍ യാത്രക്കാരെ വഹിച്ചു പറക്കും.
ശബ്ദം പരമാവധി കുറച്ച് പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലാകും ഓവര്‍ചര്‍ പറക്കുക
എന്ന പ്രത്യേകതയുമുണ്ട്.
മണിക്കൂറില്‍ 910 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ സാധിക്കുന്ന ബോയിങ് 747-8i (
Boeing 747-8i) വിമാനമാണ് നിലവില്‍ ലോകത്തെ ഏറ്റവും വേഗമുള്ള വിമാനം. ഈ വിമാനത്തിന് പക്ഷേ 660 യാത്രികരെ വരെ വഹിക്കാന്‍ ശേഷിയുണ്ട്.


-1.jpg)
കമ്പ്യൂട്ടറിന് അല്ലെങ്കില്‍ ലാപ്‌ടോപിന് വേഗം പോരാ എന്ന് പരാതി പറയുന്നവരാണ് നമ്മില്‍ പലരും, അല്ലേ? അല്പം പഴയ സിസ്റ്റങ്ങളാണ് കൈയിലുള്ളതെങ്കില്‍ പറയുകയും വേണ്ട. സോഫ്റ്റ്‌വെയറുകളും മറ്റും നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത് സ്വാഭാവികമാണ്. ഹാര്‍ഡ്‌വെയറില്‍ മാസങ്ങള്‍കൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ വരികയും ചെയ്യുന്നു.
ഈ പ്രശ്നത്തിന് സോഫ്റ്റ്‌വെയര്‍ പരിഹാരവുമായി എത്തിയിരിക്കുകയാണ് മലയാളികളായ വിദ്യാര്‍ഥി സഹോദങ്ങള്‍ വിഷ്ണുവും വാസുദേവും. ഇവരുടെ സംരംഭമായ virga.tech ആണ് ഇപ്പോള്‍ നിങ്ങളെ സഹായിക്കാനെത്തിയിരിക്കുന്നത്.
.jpg)
ഇതു വഴി പഴയതോ വേഗം
കുറഞ്ഞതോ ആയ കംപ്യൂട്ടറുകളുടേയും ലാപ്‌ടോപുകളുടേയും സ്മാര്‍ട്
ഫോണുകളുടേയുമെല്ലാം വേഗം പല മടങ്ങ് വര്‍ധിപ്പിക്കാന്‍ സാധിക്കുമത്രേ!
കൂടാതെ സ്പേസ് വര്‍ധിപ്പിക്കാനും സാധിക്കും. അതിവേഗ കംപ്യൂട്ടറുകള്‍
ആവശ്യമായ വിഡിയോ എഡിറ്റിംഗ്, അനിമേഷന്‍, ഗെയിമിങ് തുടങ്ങിയവയ്‌ക്കൊക്കെ
വിര്‍ഗ ഉപകാരപ്പെടും.
സ്മാര്‍ട് ഫോണോ ടാബ്ലറ്റോ ലാപ്ടോപ്പോ ഉപയോഗിച്ച്
വിര്‍ഗയുടെ വെബ് സൈറ്റിലെത്തിയാല്‍ ഈ സേവനങ്ങള്‍ ആവശ്യാനുസരണം
തെരഞ്ഞെടുക്കാം. സ്പേസും വേഗവും കൂടാതെ ബാറ്ററി ഉപയോഗവും വിര്‍ഗ വഴി
നിയന്ത്രിക്കാം.
ലളിതമായ മൂന്ന് സ്റ്റെപ്പുകളിലൂടെ സാധാരണ കംപ്യൂട്ടര്‍
ഒരു ഗെയിമിങ്ങ് കംപ്യൂട്ടറായി മാറും. വിര്‍ഗയില്‍ സൈന്‍ ഇന്‍/ സൈന്‍ അപ്പ്
ചെയ്യുക, ആവശ്യമുള്ള സേവനം തെരഞ്ഞെടുക്കുക, എത്ര സമയം സേവനം ആവശ്യമുണ്ട്
എന്ന് അറിയിക്കുക - ഇത്രയും ചെയ്താല്‍ മത്രം മതി.
ഇപ്പോഴിത് പരീക്ഷണ ഘട്ടത്തിലാണ് എന്നാണ് അറിയുന്നത്. ഉടന്‍ പൂര്‍ണരൂപത്തില്‍ ലഭ്യമാകുമത്രേ!
| വിജയികള്‍ | ഗണിതശാസ്ത്ര രംഗത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ ഫീല്‍ഡ്‌സ് മെഡല്‍ (Fields Medal) 2022 വര്‍ഷത്തെ വിജയികളെ പ്രഖ്യാപിച്ചു. യുക്രെയ്ന്‍ ഗണിതജ്ഞ മറീന വയാസോവ്‌സ്‌ക (Maryna Viazovska), ഫ്രഞ്ചുകാരന്‍ ഹൂഗോ ഡുമിനില്‍ കോപിന്‍ (Hugo Duminil-Copin), അമേരിക്കക്കാരന്‍ ജൂണ്‍ ഹൂ (June Huh), ബ്രിട്ടീഷുകാരന്‍ ജയിംസ് മയ്നാഡ് ( James Maynard) എന്നിവരാണ് ഇത്തവണ പുരസ്‌കാരം നേടിയവര്‍. കനേഡിയന്‍ ഗണിതശാസ്ത്രഞ്ജനായ ജോണ്‍ ചാള്‍സ് ഫീല്‍ഡ്‌സിന്റെ ( John Charles Fields) സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മെഡല്‍ ആണ് ഫീല്‍ഡ്‌സ് മെഡല്‍. 1932ല്‍ സൂറിച്ചില്‍ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് നോബല്‍ സമ്മാനത്തിന് തത്തുല്യമായി ഇത്തരമൊരു മെഡല്‍ എന്ന ആശയം ഉയര്‍ന്നത്. 1936ല്‍ നടന്ന അടുത്ത സമ്മേളനത്തില്‍ ആദ്യ മെഡല്‍ സമ്മാനിയ്ക്കപ്പെട്ടു. ഫിന്നിഷ് ഗണിതജ്ഞനായ ലാര്‍സ് ആഫേഴ്‌സ് ( Lars Ahlfors) അമേരിക്കന്‍ ഗണിതകാരന്‍ ജസ്സി ഡഗ്‌ളസ് ( Jesse Douglas) എന്നിവരായിരുന്നു ആദ്യ വിജയികള്‍. ഇന്റ്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ യൂണിയന്റെ ( International Mathematical Union - IMU) ആഭിമുഖ്യത്തില്‍ ആണ് ഫീല്‍ഡ്‌സ് മെഡല്‍ നല്‍കപ്പെടുന്നത്. 4 വര്‍ഷത്തില്‍ ഒരിയ്ക്കല്‍ നല്‍കപ്പെടുന്ന ഈ പുരസ്‌കാരത്തിന് 40 വയസ്സില്‍് താഴെയുള്ള ഗണിതശാസ്ത്രജ്ഞരെയാണ് പരിഗണിക്കുക. ഈ പുരസ്‌കാരത്തെ ഗണിതശാസ്ത്രരംഗത്തെ നോബല്‍ എന്ന് ചിലര്‍ വിളിക്കാറുണ്ട്. (ഗണിതശാസ്ത്ര മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് നോര്‍വെ സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന രാജ്യാന്തര പുരസ്‌കാരമായ ആബേല്‍ പുരസ്‌കാരം ആണ് കൃത്യമായി നോബല്‍ പുരസ്‌കാരത്തിന്റെ മാതൃകയില്‍ നല്‍കപ്പെടുന്ന ഗണിത പുരസ്‌കാരം.) |
|---|




ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറര്‍ ടെലസ്‌കോപ് (Liquid Mirror Telescope) ഉത്തരാഖണ്ഡിലെ ദേവസ്തലിലുള്ള (Devasthal) ഒബ്‌സര്‍വേറ്ററിയില്‍ സ്ഥാപിതമായി. ഇത് ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ടെലസ്‌കോപാണ്. ഇന്ത്യാ ഗവണണ്‍മെന്റിന് കീഴിലുള്ള ഡിപാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഉടമസ്ഥതയിലുള്ള ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസ് (Aryabhatta Research Institute of Observational Sciences (ARIES)) എന്ന സ്ഥാപനത്തിലാണ് ഒബസര്‍വേറ്ററി സ്ഥിതചെയ്യുന്നത്. പ്രപഞ്ച പ്രതിഭാസങ്ങളായ സൂപ്പര്‍നോവകള്‍, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍, ഉല്‍ക്കകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷിക്കാനും പഠനവിധേയമാക്കാനും ഈ ടെലസ്‌കോപ് സഹായിക്കും.
ബെല്‍ജിയം, കാനഡ എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഈ ടെലസ്‌കോപ് നിര്‍മിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 2450 മീറ്റര്‍ ഉയരത്തിലാണിത് സ്ഥാപിച്ചിരിക്കുന്നത്. ഏതാണ്ട് നാല് മീറ്റര്‍ വ്യാസമുള്ള കറങ്ങുന്ന മിററാണ് ഈ ടെലസ്‌കോപിനുള്ളത്. ഈ ടെലസ്‌കോപില്‍ ദ്രവരൂപത്തിലുള്ള മെര്‍ക്കുറിയുടെ സഹായത്തിലാണ് വെളിച്ചം ശേഖരിക്കുകയും ഫോക്കസ് സാധ്യമാക്കുകയും ചെയ്യുന്നത്. ഒരു ഇലക്ട്രോണിക് ക്യാമറ ഉപയോഗിച്ച് തല്‍സമയം ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ശേഖരിക്കുകയും ചെയ്യുന്നു.
സാധാരണ നാം കാണുന്ന റോഡ് നിര്‍മാണങ്ങളൊക്കെ ഒരുപാട് ദിവസങ്ങളെടുത്താണ് പൂര്‍ത്തീകരിക്കാറുള്ളത്, അല്ലേ? 75 കിലോമീറ്റര്‍ നീളമുള്ള ഒരു റോഡ് 5 ദിവസം കൊണ്ട് പണിതീര്‍ത്തു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അല്പം പ്രയാസമാണ്. എന്നാല്‍ അത്തരത്തിലൊരു റോഡ് നിര്‍മാണം ഇപ്പോള്‍ ലോക റെക്കോഡ് നേടിയിരിക്കുകയാണ്.
ആന്ധ്രാപ്രദേശിലെ അമരാവതിയും (Amaravati) മഹാരാഷ്ട്രയിലെ അകോലയും (Akola) തമ്മില്‍ ബന്ധിപ്പിക്കുന്ന എന്‍എച്ച് 53ന്റെ (NH 53) സിംഗിള്‍ ലെയ്ന്‍ റോഡാണ് ദേശീയപാത അതോറിറ്റിയും (NHAI) കരാര്‍ ഏറ്റെടുത്ത കമ്പനിയും ചേര്‍ന്ന് മിന്നല്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. രാജ്പഥ് ഇന്‍ഫ്രാകോണ്‍ എന്ന കമ്പനിയാണ് നിര്‍മാണ കരാര്‍ എടുത്തത്. കൃത്യമായി പറഞ്ഞാല്‍ 105 മണിക്കൂറും 33 മിനിറ്റുമെടുത്താണ് എന്‍എച്ച്എഐ റോഡ് പണിതത്. എന്‍ജിനീയര്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും സര്‍വേയര്‍മാരുമായി 800 ജീവനക്കാരും 720 കരാര്‍ തൊഴിലാളികളും മൂന്നു ഷിഫ്റ്റില്‍ പണിയെടുത്താണ് ഈ നേട്ടം കരസ്ഥമാക്കിയത്. 9 മീറ്റര്‍ വീതിയിലാണ് റോഡ് പണി തീര്‍ത്തത്. 34,000 ടണ്‍ ബിറ്റുമിന്‍ നിര്‍മാണത്തിന് ഉപയോഗിച്ചു.

100 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതായി വാര്‍ത്ത! ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കാനഡയിലെ ടെസ്ല ബാറ്ററി റിസര്‍ച്ച് ഗ്രൂപ്പാണ് ഡല്‍ഹൗസി യൂണിവേഴ്‌സിറ്റിയുമായി (Dalhousie University) സഹകരിച്ച് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നിക്കല്‍ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹൗസി യൂണിവേഴ്സിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന, ബാറ്ററി സാങ്കേതികവിദ്യയില്‍ ലോകത്തെ പ്രമുഖ വിദഗ്ധരില്‍ ഒരാളായ ജെഫ് ഡാനുമായി (Jeff Dahn) സഹകരിച്ചാണ് ഈ ഗവേഷണം നടന്നിരിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം ഫെറം ഫോസ്‌ഫേറ്റ് സെല്ലുകള്‍ക്ക് സമാനമായ ചാര്‍ജിങ്ങും ഊര്‍ജ സാന്ദ്രതയും നല്‍കുന്നതുമാണ് പുതിയ ബാറ്ററി ടെക്‌നോളജി എന്നും ടെസ് ല അവകാശപ്പെടുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാകും ഈ ബാറ്ററി ടെക്‌നോളജി എന്നാണ് വിലയിരുത്തപ്പെടുന്നത്. ലിഥിയം-അയണ്‍ ബാറ്ററികളെ അപേക്ഷിച്ച് ഈ ബാറ്ററികള്‍ ചാര്‍ജ് ചെയ്താല്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ബാറ്ററി ചാര്‍ജ് ചെയ്യുമ്പോഴുളള താപനില കുറയ്ക്കാനും സാധിക്കുന്നതാണ്. മുന്‍പ് കോബാള്‍ട്ട് ആയിരുന്നു നിക്കല്‍ ബാറ്ററികളിലെ ഒരു പ്രധാന ഘടകം. എന്നാല്‍, കോബാള്‍ട്ടിന്റെ ലഭ്യതയെ സംബന്ധിച്ച ആശങ്കകള്‍ ഇല്ലാതാക്കാന്‍ പുതിയ ബാറ്ററി സഹായിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.


ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷം അന്താരാഷ്ട്ര ഗ്ലാസ് വര്‍ഷമായി (International Year of Glass) പ്രഖ്യാപിച്ചു. ഗ്ലാസിന് മനുഷ്യന്റെ നിത്യജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ട് എന്നതിന്റെ വിളംബരമാണ് ഈ വര്‍ഷാചരണം. ശാസ്ത്ര, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിലെ ഗ്ലാസിന്റെ വിലമതിക്കാനാവാത്ത പങ്കിനെ ആഘോഷിക്കുകയാണിതിലൂടെ. അച്ചാറു കുപ്പിയിലും ചായക്കപ്പിലും കണ്ണടയിലും ജനല്‍പാളികളിലും മൊബൈല്‍ സ്‌ക്രീനിലും മൈക്രോസ്‌കോപുകളിലും ഒപ്ടിക്കല്‍ ഫൈബറുകളിലും എന്നുവേണ്ട പേപ്പര്‍ വെയ്റ്റില്‍വരെ ഗ്ലാസ് മയമാണ്. ഒട്ടുമിക്ക ജീവിതരംഗങ്ങളിലും ഗ്ലാസ് അത്രമേല്‍ പ്രാധാന്യമുള്ളതായിത്തീര്‍ന്നിരിക്കുന്നു.

പ്രകാശം കടത്തിവിടാനുള്ള കഴിവാണ് ഗ്ലാസിന്റെ പ്രധാന സവിശേഷത. പലവിധ വസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് കാഠിന്യവും നിറവും സ്വഭാവവുമൊക്കെ മാറ്റിയെടുക്കാനും കഴിയുമെന്നത് മറ്റൊരു പ്രത്യേകത. എളുപ്പത്തില്‍ രൂപമാറ്റം വരുത്താമെന്നതും പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്നില്ല എന്നതും ഗ്ലാസിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.