my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Tuesday, April 4, 2023

GK Updates

മോഹ൯ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ

ഇന്ത്യന്‍ സിനിമാ രംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് (Dadasaheb Phalke Award) മലയാളത്തിന്റെ സ്വന്തം മോഹ൯ലാലിന്. 2023ലെ അവാര്‍ഡാണ് മോഹ൯ലാലിന് സമ്മാനിക്കപ്പെട്ടത്. അടൂര്‍ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ്  മോഹ൯ലാല്‍. 
ഇന്ത്യന്‍ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് നല്‍കപ്പെടുന്ന ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍സിനിമയായ രാജാ ഹരിശ്ചന്ദ്രയുടെ സംവിധായകനായിരുന്നു മഹാരാഷ്ട്രക്കാരനായ ദാദാ സാഹിബ് ഫാല്‍കെ.
നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങി സിനിമയുടെ സ൪വമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്  മോഹ൯ലാല്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2001ല്‍ പത്മശ്രീ പുരസ്‌കാരവും 2019ല്‍ പത്മഭൂഷണും ലഭിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയും അദ്ദേഹത്തിനു ലഭിച്ചു. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സ൪വകലാശാല ഡോക്ടറേറ്റ് നല്‍കി മോഹ൯ലാലിനെ ആദരിച്ചിട്ടുണ്ട്. നിരവധി തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.
1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് അദ്ദേഹത്തിന്റെ ജനനം. 

പ്രഫ. എം.കെ. സാനു (98) അന്തരിച്ചു
സുപ്രസിദ്ധ നിരൂപകനും വാഗ്മിയും എഴുത്തുകാരനുമായിരുന്ന പ്രഫ. എം.കെ. സാനു (98) അന്തരിച്ചു. എണ്‍പതിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്. 1927 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എംഎ നേടിയ എം. കെ. സാനു  നാലുവര്‍ഷത്തോളം സ്‌കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് വിവിധ സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകനായി. 

1958 ല്‍ ആദ്യ പുസ്തകം, അഞ്ചു ശാസ്ത്ര നായകന്മാര്‍ പ്രസിദ്ധീകരിച്ചു. 1987 ല്‍ എറണാകുളം നിയമസഭാമണ്ഡലത്തില്‍നിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യഅക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. കര്‍മഗതി ആണ് ആത്മകഥ.




Wednesday, December 7, 2022

GK News

ജസ്റ്റിസ് യു. യു. ലളിത് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ്


ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (Justice Uday Umesh Lalit)  നിയമിതനായി. 2022 ആഗസ്റ്റ 27 മുതല്‍ നവംബര്‍ 8 വരെ ഇദ്ദേഹം പദവി വഹിക്കും. ദീര്‍ഘകാലം സുപ്രീം കോടതിയില്‍ അഭിഭാഷകനായിരുന്ന ഇദ്ദേഹം 2014 ആഗസ്റ്റ് 13ന് സുപ്രീം കോടതി ജഡ്ജായി നിയമിതനായി. വിവിധ കേസുകളിലായി ദേശീയ പ്രാധാന്യം നേടിയ വിധികള്‍ ജസ്റ്റിസ് യു. യു. ലളിത് പുറപ്പെടുവിച്ചിട്ടുണ്ട്. 1957 നവംബര്‍ 9ന് മഹാരാഷ്ട്രയിലെ സോലാപൂരിലാണ് ഇദ്ദേഹം ജനിച്ചത്. 
ബിഹാര്‍ ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ലോക പൈതൃക ലിസ്റ്റില്‍
106 വര്‍ഷം പഴക്കമുള്ള ബിഹാര്‍ ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി (Bihar Astronomical Observatory) യുനെസ്‌കോ
 (UNESCO) ലോക പൈതൃക ഒബ്‌സര്‍വേറ്ററി ലിസ്റ്റിലുള്‍പ്പെടുത്തി. 
ബിഹാറിലെ മുസഫര്‍പുര്‍ എന്ന സ്ഥലത്തെ ലാംഗത് സിംഗ് കോളജില്‍ (Langat Singh College, Muzaffarpur) സ്ഥാപിച്ചിരിക്കുന്ന ഒബ്‌സര്‍വേറ്ററി ആണിത്. 1916ല്‍ പ്രൊഫ. രമേഷ് ചന്ദ്ര സെന്‍ (Prof Romesh Chandra Sen) എന്ന അധ്യാപകന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണിത്. ടെലസ്‌കോപ്, ക്രോണോഗ്രാഫ്, ആസ്‌ട്രോണമിക്കല്‍ ക്‌ളോക്ക് മറ്റ് അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഇംഗ്ലണ്ടില്‍നിന്ന് വരുത്തുകയായിരുന്നു. 1946 ഇതോടനുബനന്ധിച്ച് ഒരു പ്ലാനറ്റേറിയവും സ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ നാശോന്മുഖമായ ഇവയുടെ പുനരുദ്ധാരണം ആണ് യുനെസ്‌കോയുടെ നേതൃത്വത്തില്‍ നടക്കുക.
പുള്ളിപ്പുലികള്‍ തിരിച്ചു വരുന്നു!

ഇന്ത്യയില്‍ വംശനാശം സംഭവിച്ച ജിവി വര്‍ഗമാണ് പുള്ളിപ്പുലികള്‍ (Cheetah). ഇന്ത്യയില്‍ പുള്ളിപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചു എന്ന് ഒദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് 1952ലാണ്. വ്യാപകമായ വേട്ടയാടലും സ്വാഭാവികമായ ആവാസകേന്ദ്രങ്ങളുടെ നാശവുമായിരുന്നു ഇതിനു കാരണം. പിന്നീട് പുള്ളിപ്പുലികളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യപ്പെട്ടു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്. 
ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളില്‍നിന്നാണ് പുള്ളിപ്പുലികളെ എത്തിക്കുക. ഇന്ത്യയിലുണ്ടായിരുന്ന ഏഷ്യാറ്റിക് ചീറ്റ (Asiatic Cheetah)എന്നയിനത്തോട് ജനിതക സാമ്യമുള്ള ആഫ്രിക്കന്‍ ചീറ്റകളെയാണ് 
(African Cheetah) കൊണ്ടുവരിക. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരു വര്‍ഷം 5 മുതല്‍ 10 വരെ മൃഗങ്ങളെയാണ് എത്തിക്കുക. ആദ്യ ഘട്ടത്തില്‍ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് (Kuno National park) ഇവയെ തുറന്നു വിടുക. 
ചന്ദ്രനിലേക്ക് ദക്ഷിണകൊറിയയും!
ചാന്ദ്ര ദൗത്യവുമായി ദക്ഷിണകൊറിയ. ഇതോടെ ചന്ദ്രനിലേക്ക് പേടകം അയയ്ക്കുന്ന ഏഴാമത്തെ രാജ്യമായി ദക്ഷിണകൊറിയ. അമേരിക്കയിലെ കേപ് കാനവറിലുള്ള 
(Cape Canaveral) വിക്ഷേപണ കേന്ദ്രത്തില്‍നിന്നാണ് ദനുരി (Danuri) എന്ന് പേരിട്ടിരിക്കുന്ന കൊറിയ പാത്ത്‌ഫൈന്‍ഡര്‍ ലൂണാര്‍ ഓര്‍ബിറ്റര്‍ (Korea Pathfinder Lunar Orbiter) വിജയകരമായി വിക്ഷേപിച്ചത്. കൊറിയ ഏയ്‌റോസ്‌പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (Korea Aerospace Research Institute (KARI) നാസയുടെ സഹകരണത്തോടെയാണ് പേടകം വികസിപ്പിച്ചത്. ഈ വര്‍ഷം ഡിസംബര്‍ പകുതിയോടെ പേടകം ചന്ദ്രനിലെത്തുമെന്നാണ് അറിയിപ്പ്.

ദ്രൗപദി മുര്‍മു ഇന്ത്യയുടെ പുതിയ രാഷ്ട്രപതി

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ശ്രീമതി ദ്രൗപദി മുര്‍മുവിന് (Draupadi Murmu) ചരിത്ര വിജയം. ഭാരതീയ ജനതാ പാര്‍ട്ടിയുടെ  (Bharatiya Janata Party) നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ പ്രതിനിധിയായിട്ടാണ് മത്സരിച്ചത്. ഇന്ത്യയുടെ രാഷ്ട്രപതിയാവുന്ന ആദ്യ ഗോത്രവര്‍ഗക്കാരിയും രണ്ടാമത്തെ വനിതയുമാണ് ശ്രീമതി ദ്രൗപദി. 
1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭന്‍ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ സന്താലി (Santal)
 ഗോത്രവര്‍ഗ കുടുംബത്തിലാണ് ദ്രൗപതി മുര്‍മു ജനിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സരമകാലത്ത് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ജാര്‍ഖണ്ഡ് വനങ്ങളില്‍ ആയുധമെടുത്തു പോരാടിയവരാണ് സന്താള്‍ ഗോത്രവര്‍ഗക്കാര്‍. ആ വംശാവലിയില്‍ നിന്നൊരാള്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകുമ്പോള്‍ പുതിയ ചരിത്രം രചിക്കപ്പെടുകയാണ്. 

പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമാകാതെ രാഷ്ട്രപതിക്കസേരയിലെത്തിയ അപൂര്‍വം വ്യക്തികളിലൊരാളാണ് ശ്രീമതി ദ്രൗപദി മുര്‍മു. 2015 മുതല്‍ 2021 വരെ ജാര്‍ഖണ്ഡിന്റെ ഒമ്പതാമത്തെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറാവുന്ന ആദ്യ ഒഡീഷ വനിതയും ഇവര്‍ തന്നെ. 2000 മുതല്‍ 2004 വരെ ഒഡീഷയിലെ റായ്‌റംഗ്പുര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2000 - 2002 കാലഘട്ടത്തില്‍ ഒഡീഷയില്‍ വാണിജ്യ - ഗതാഗത മന്ത്രിയും, 2002 -2004 കാലഘട്ടത്തില്‍ ഫിഷറീസ് മന്ത്രിയുമായിരുന്നു. 2007ല്‍ ഒഡീഷ ലെജിസ്ലേറ്റീവ് അസംബ്ലി അവര്‍ക്ക് മികച്ച എം.എല്‍.എ.ക്കുള്ള നീലകണ്ഠ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. ബി.ജെ.പി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 
നീരജ് ചോപ്രയ്ക്ക് ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍. 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. 89.94 മീറ്റര്‍ ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് സ്വര്‍ണവും (90.54 മീറ്റര്‍) ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാദ്ലെജ് വെങ്കലവും നേടി. 
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷതാരമാണ് ചോപ്ര. മലയാളിയായ അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ചോപ്ര. കഴിഞ്ഞവര്‍ഷം ടോക്കിയോ ഒളിംപിക്‌സില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. ഒളിംപിക് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കാരന്റെ ആദ്യ മെഡലും അതായിരുന്നു.
പ്രപഞ്ചത്തിലേക്ക് മിഴിതുറന്ന് ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയിരുന്ന് ജെയിംസ് വെബ് ദുരദര്‍ശിനി (James Webb Space Telescope  - JWST) പ്രപചഞ്ചത്തെ നിരീക്ഷിച്ച് പകര്‍ത്തിയ അത്ഭുത ദൃശ്യങ്ങള്‍ അടുത്തയിടെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തു വിട്ടു. എസ്എംഎസിഎസ് 0723 എന്നു പേരുള്ള ചിത്രമാണ് ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് കൂടുതല്‍ ചിത്രങ്ങളും പുറത്തുവന്നു. പ്രപഞ്ചസൃഷ്ടിയുടെ മഹാരഹസ്യങ്ങളിലേക്കുതന്നെ വെളിച്ചം വീശുന്ന, 460 കോടി വര്‍ഷം മുന്‍പുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങള്‍വരെ ജയിംസ് വെബ് ഇതിനകം പകര്‍ത്തിയവയിലുണ്ട്. മഹാവിസ്‌ഫോടനം, നക്ഷത്രങ്ങളുടെ ഉദ്ഭവം, ആദിമ പ്രപഞ്ചഘടന, തമോഗര്‍ത്തങ്ങള്‍, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, യുറാനസ് - നെപ്റ്റിയൂണ്‍ ഗ്രഹങ്ങളുടെ സവിശേഷതകള്‍ തുടങ്ങിയവയെക്കുറിച്ചൊക്കെ ഈ ബഹിരാകാശ ദൂരദര്‍ശിനി പഠനം നടത്തുന്നുണ്ട്. 

2021 ഡിസംബര്‍ 25-നാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിക്കപ്പെട്ടത്. നാസയെ കൂടാതെ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവയും ഇതിന്റെ ഭാഗമാണ്. സ്വര്‍ണ ദര്‍പ്പണത്തില്‍ നിര്‍മിച്ചിട്ടുള്ള ഈ ടെലസ്‌കോപ്പിന്റെ ചെലവ് ഏകദേശം 1000 കോടി ഡോളറാണ്. പ്രധാന കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്. ഇത് ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്ന പ്രത്യേകതയുമുണ്ട്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ജയിംസ് ഇ. വെബിന്റെ പേരാണ് ഈ ടെലസ്‌കോപ്പിനു നല്‍കിയിരിക്കുന്നത്. 1949 മുതല്‍ 1952 വരെ യുഎസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ജയിംസ് വെബ് പില്‍ക്കാലത്ത് നാസ തലപ്പത്ത് ആയിരിക്കുമ്പോള്‍ മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിയുടെ ആദ്യ ദൗത്യത്തിന് നേതൃത്വം നല്‍കി. 
ലോകശ്രദ്ധയാകര്‍ഷിച്ച ഈ ബൃഹദ് പദ്ധതിയിലും മലയാളികളുടെ പങ്കുണ്ട്. ടെലിസ്‌കോപ്പിന്റെ ഇന്റഗ്രേഷന്‍ ആന്‍ഡ് സിസ്റ്റം എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ജോണ്‍ ഏബ്രഹാം, ടെസ്റ്റ് എന്‍ജിനീയറായ റിജോയ് തോമസ് എന്നിവര്‍ അമേരിക്കന്‍ മലയാളികളാണ്. കൂടാതെ ജയിംസ് വെബ് പകര്‍ത്തുന്ന ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യാനുള്ള നാസയുടെ സംഘത്തിലും 2 മലയാളികളുള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഗവേഷകനുമായ മനോജ് പുറവങ്കരയും തിരുപ്പതി ഐസറില്‍ ഗവേഷകയും അസിസ്റ്റന്റ് പ്രഫസറുമായ  മൂവാറ്റുപുഴ സ്വദേശി ജെസ്സി ജോസുമാണു സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളികള്‍.
ജിസാറ്റ്-24 ഭ്രമണപഥത്തില്‍
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO)  നിര്‍മിച്ച ജിസാറ്റ്-24 (GSAT-24) എന്ന അത്യാധുനികകമായ വാര്‍ത്താവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഏരിയന്‍ സ്‌പേസ് ആണ് വിക്ഷേപണം നടത്തിയത്. 2022 ജൂണ്‍ 22ന് ഫ്രഞ്ച് ഗയാനയിലെ കുറൗവിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5 (Ariane 5)  റോക്കറ്റിലായിരുന്നു വിക്ഷേപണം. ഏരിയന്‍സ്‌പേസ് ഭ്രമണപഥത്തില്‍ എത്തിക്കുന്ന 25-ാമത്തെ ഇന്ത്യന്‍ ഉപഗ്രഹമായിരിക്കുമിത്.
ഡയറക്ട്-ടു-ഹോം (DTH) ആപ്ലിക്കേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പാന്‍ ഇന്ത്യ കവറേജുള്ള 4,180 കിലോഗ്രാം ഭാരമുള്ള 24-ക്യു ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ജിസാറ്റ്-24. 
ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) എന്ന സ്ഥാപനത്തിന്റെ ആദ്യ കരാര്‍ ദൗത്യമായിരുന്നു ഇത്. ടാറ്റ പ്ലേയ്ക്ക് ഈ ഉപഗ്രഹത്തിന്റെ മുഴുവന്‍ ശേഷിയും പാട്ടത്തിന് നല്‍കിയിരിക്കുകയാണ് രാജ്യാന്തര ബഹിരാകാശ വിപണിയിലെ അവസരങ്ങള്‍ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയുമാണ് ന്യൂ സ്‌പേസിന്റെ ചുമതല. 
ബുക്കര്‍ പ്രൈസ് ഗീതാഞ്ജലിക്ക്

Geetanjali Sheree and_Daisy Rockwell
2022ലെ സാഹിത്യത്തിനുള്ള ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ഭാഷയിലെ ഒരു കൃതിക്ക് ലഭിച്ചു. ഗീതാഞ്ജലി ശ്രീ (Geetanjali Shree) രചിച്ച് അമേരിക്കക്കാരി ഡെയ്‌സി റോക്ക്‌വെല്‍ (Daisy Rockwell) പരിഭാഷ നിര്‍വഹിച്ച കൃതിയാണ് സമ്മാനാര്‍ഹമായത്. ഗീതാഞ്ജലി ശ്രീ ഹിന്ദിയിലെഴുതിയ 'രേത് സമാധി' (Ret Samadhi) എന്ന കൃതിയാണ് ഡെയ്‌സി റോക്ക്‌വെല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി 'റ്റോംബ് ഓഫ് സാന്‍ഡ്' (Tomb of Sand)  എന്നപേരില്‍ പ്രസിദ്ധീകരിച്ചത്. സമ്മാനത്തുക ഇരുവര്‍ക്കുമായി പങ്കിട്ടു നല്‍കും. 
1957 ജൂണ്‍ 12ന് ഉത്തര്‍പ്രദേശിലാണ് ഗീതാഞ്ജലി ശ്രീ ജനിച്ചത്. 



Sunday, July 31, 2022

സൂപ്പര്‍സോണിക് വിമാനം വീണ്ടും വരുന്നു!


ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന യാത്രാ വിമാനമായ കോണ്‍കോഡിനെക്കുറിച്ച് (Concorde) നിങ്ങള്‍ കേട്ടിരിക്കും! ഫ്രാന്‍സ് ആയിരുന്നു ഈ  സൂപ്പര്‍സോണിക് വിമാനത്തിന്റെ ഉപജ്ഞാതാക്കള്‍. പറക്കാനുള്ള വലിയ ചെലവും വിമാനം സൃഷ്ടിച്ച അമിത ശബ്ദവും കാരണം കോണ്‍കോര്‍ഡ് 2003ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
എന്നാലിപ്പോഴിതാ മറ്റൊരു ശബ്ദാതിവേഗ വിമാനം പണിപ്പുരയിലാണ്. അമേരിക്കന്‍ വ്യോമഗതാഗത കമ്പനിയായ ബൂം സൂപ്പര്‍സോണിക് (Boom Supersonic) ലോകത്തിലെ ഏറ്റവും വേഗമുള്ള സൂപ്പര്‍സോണിക് ജെറ്റ് രൂപകല്‍പന ചെയ്യുന്നു. നാല് എന്‍ജിനുകളാണ് ഇതിനുള്ളത്. ഓവര്‍ചര്‍ (Overture) എന്നു പേരിട്ടിരിക്കുന്ന ഈ വിമാനത്തിന് 65 മുതല്‍ 80 യാത്രക്കാരെ വരെ വഹിച്ചുകൊണ്ട് മണിക്കൂറില്‍ 2100 കിലോമീറ്റര്‍ വേഗം കൈവരിക്കാനുള്ള ശേഷിയുണ്ട്. ഈ വേഗം അനുസരിച്ച് ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് എത്താന്‍ മൂന്നര മണിക്കൂര്‍ മതിയാവുമേ്രത! സാധാരണ ഗതിയില്‍ ആറരമണിക്കൂറാണ് ഈ യാത്രയ്ക്ക് എടുക്കുക. കൊച്ചിയില്‍ നിന്നു മുംബൈയിലേക്ക് ഈ വിമാനം പറന്നെത്താന്‍ വെറും 40 മിനിറ്റ് മാത്രം മതി. ഇപ്പോള്‍ രൂപകല്‍പനാ ഘട്ടത്തിലുള്ള ഈ വിമാനം 2024ല്‍ നിര്‍മാണഘട്ടത്തിലേക്കു കടക്കും. 2029ല്‍ യാത്രക്കാരെ വഹിച്ചു പറക്കും. ശബ്ദം പരമാവധി കുറച്ച് പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലാകും ഓവര്‍ചര്‍ പറക്കുക എന്ന പ്രത്യേകതയുമുണ്ട്.
മണിക്കൂറില്‍ 910 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ സാധിക്കുന്ന ബോയിങ് 747-8i ( Boeing 747-8i) വിമാനമാണ് നിലവില്‍ ലോകത്തെ ഏറ്റവും വേഗമുള്ള വിമാനം. ഈ വിമാനത്തിന് പക്ഷേ 660 യാത്രികരെ വരെ വഹിക്കാന്‍ ശേഷിയുണ്ട്.

Thursday, July 28, 2022

ഒരു മലയാളി വിമാനക്കഥ!


ഇതാ ഒരു മലയാളി സ്വന്തമായി വിമാനം നിര്‍മിച്ച് ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന മലയാളി എന്‍ജിനീയറായ അശോക് താമരാക്ഷന്‍ ആണ് താരം. മുന്‍ എംഎല്‍എ പ്രഫ. എ. വി. താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകനാണിദ്ദേഹം. നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന വിമാനമാണ് ഇദ്ദേഹം നര്‍മിച്ചിരിക്കുന്നത്. 7 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്നതാണിത്. ഇദ്ദേഹം ബ്രിട്ടിഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നു ലൈസന്‍സ് ലഭിച്ചിട്ടുള്ള പൈലറ്റ് കൂടിയാണ്. 
2019 മേയില്‍ ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്‍ക്ഷോപ് നിര്‍മിച്ചു തുടങ്ങിയ വിമാന നിര്‍മാണം 2021 നവംബറില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് 3 മാസത്തെ പരീക്ഷണ പറക്കലുകള്‍ക്കൊടുവില്‍ അശോകിന്റെ വിമാനത്തിന് പറക്കാനുള്ള അനുമതി കിട്ടി. 
ഇദ്ദേഹം ഇതിനകം കുടുംബത്തോടൊപ്പം തന്റെ സ്വന്തം വിമാനത്തില്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നുകഴിഞ്ഞു. ഇളയ മകള്‍ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണ്‍ ആയ ജി ചേര്‍ത്ത് ജി-ദിയ (G-Diya) എന്നാണു വിമാനത്തിനു പേരിട്ടത്.
സ്വന്തമായി വിമാനം നിര്‍മിച്ച മലയാളിയേക്കുറിച്ച് നിങ്ങള്‍ മുന്‍പ് കേട്ടിട്ടുണ്ട്. കേള്‍വി സംസാര വൈകല്യമുള്ള, അടിസ്ഥാന വിദ്യഭ്യാസം മാത്രമുള്ള, സജി തോമസ് എന്ന ഇടുക്കിക്കാരനാണ് മുന്‍പ് ഇപ്രകാരം വിമാനം നിര്‍മിച്ച് ലോകത്തെ ഞെട്ടിച്ചത്. 
സജി നിര്‍മിച്ച Saji X A-ir-S എന്നു പേരായ അള്‍ട്രാലൈറ്റ് വിമാനം 2014 ലാണ് ആദ്യ പറക്കല്‍ നടത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിട്ട. വിങ് കമാന്‍ഡര്‍ എസ്. കെ. ജെ. നായര്‍ ആണ് മണിമുതൂരിലെ തന്റെ ഏവിയേഷന്‍ ക്ലബില്‍ വച്ച് സജിക്ക് പറക്കലിന് അവസരമൊരുക്കിയത്. ഇന്ന് സജി ഒരു ജര്‍മന്‍ ഏവിയേഷന്‍ കമ്പനിയില്‍ ടെക്‌നീഷ്യനാണ്.

Friday, July 22, 2022

കടലിലെ വമ്പന്‍ കാക്ക!

തിമിംഗലങ്ങള്‍ക്കിടയില്‍ ഇതുവരെ കാണാത്ത പുതിയൊരു വര്‍ഗം കൂടിയുണ്ടെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞത് 2019 ലാണ്. സാറ്റോസ് ബീക്ക്ഡ് വെയ്ല്‍ (Sato's beaked whale) എന്നാണ് ഈ തിമിംഗലത്തിന്റെ പേര്. തീരത്തടിഞ്ഞ ഈ തിമിംഗലത്തിന്റെ മൃതശരീരം മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ. ജീവനോടെ ആരും കണ്ടിട്ടുണ്ടായിരുന്നില്ല ഇതുവരെ എന്നു സാരം. ഇതാദ്യമായി ഇവയെ ജീവനോടെ കാണാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു എന്നതാണ് വാര്‍ത്ത!
ജപ്പാനിലെ എറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഹൊക്കൈഡൊ (Hokkaido), റഷ്യയിലെ കുറില്‍ (Kuril Islands ) എന്നീ ദ്വീപുകളുടെ മധ്യത്തിലാണ് ഈ തിമിംഗല കൂട്ടത്തെ ഗവേഷകര്‍ കണ്ടെത്തിയത്.
തിമിംഗലങ്ങള്‍ക്കിടയിലെ ലണ്ടന്‍ ഡബിള്‍ ഡക്കര്‍ ബസ് എന്ന് ഇവയെ ഇപ്പോള്‍ പലരും വിശേഷിപ്പിക്കുന്നുണ്ട്. ആകൃതിയോ വലിപ്പമോ അല്ല ഈ വിളിപ്പേരിന് കാരണം. ഡബിള്‍ ഡക്കര്‍ ബസ് പോലെ തീരെ കാണാതായശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയതുകൊണ്ടാണ
ത്രേ!
7 മീറ്റര്‍ വരെ നീളമുള്ള ഈ തിമിംഗലങ്ങള്‍ക്ക് സ്പിന്‍ഡില്‍ അഥവാ നെയ്ത്ത് സൂചിയുടെ രൂപത്തോടാണ് സാദൃശ്യമുള്ളത്. അറ്റത്ത് ഉരുണ്ട തലയും  മെലിഞ്ഞ ശരീരവും. മറ്റ് മിക്ക തിമിംഗലങ്ങളും ശ്വാസമെടുക്കുമ്പോള്‍ ചൂളം വിളിയ്ക്കുന്ന ശബ്ദമുണ്ടാക്കാറുണ്ട്. എന്നാല്‍ ഇവ അങ്ങനെ ശബ്ദമുണ്ടാക്കാറില്ല. അതുകൊണ്ട് തന്നെ സമുദ്രോപരിതലത്തിലെത്തിയാലും ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയാന്‍ ഇവയ്ക്ക് കഴിയും. കൂടാതെ ഇരുണ്ട നിറവും ഇവയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു.
ജാപ്പനീസ് ഭാഷയില്‍ ഇവയ്ക്ക് കരാസു (karasu) എന്ന വിളിപ്പേരുണ്ട്. കരാസു എന്നാല്‍ കാക്ക എന്നര്‍ഥം. കാക്കയേപ്പോലെ കടും കറുപ്പുനിറമുള്ള തിമിംഗലം എന്ന രീതിയിലാണ് ജപ്പാന്‍കാര്‍ ഈ വിളിപ്പേര് നല്‍കിയതത്രേ!


Thursday, July 14, 2022

കമ്പ്യൂട്ടറിന് വേഗമില്ലേ..? പരിഹാരമുണ്ട്...!

 

കമ്പ്യൂട്ടറിന് അല്ലെങ്കില്‍ ലാപ്‌ടോപിന് വേഗം പോരാ എന്ന് പരാതി പറയുന്നവരാണ് നമ്മില്‍ പലരും, അല്ലേ? അല്പം പഴയ സിസ്റ്റങ്ങളാണ് കൈയിലുള്ളതെങ്കില്‍ പറയുകയും വേണ്ട. സോഫ്റ്റ്‌വെയറുകളും മറ്റും നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത് സ്വാഭാവികമാണ്. ഹാര്‍ഡ്‌വെയറില്‍ മാസങ്ങള്‍കൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ വരികയും ചെയ്യുന്നു.

ഈ പ്രശ്നത്തിന് സോഫ്റ്റ്‌വെയര്‍ പരിഹാരവുമായി എത്തിയിരിക്കുകയാണ് മലയാളികളായ വിദ്യാര്‍ഥി സഹോദങ്ങള്‍ വിഷ്ണുവും വാസുദേവും. ഇവരുടെ സംരംഭമായ virga.tech ആണ് ഇപ്പോള്‍ നിങ്ങളെ സഹായിക്കാനെത്തിയിരിക്കുന്നത്. 

ഇതു വഴി പഴയതോ വേഗം കുറഞ്ഞതോ ആയ കംപ്യൂട്ടറുകളുടേയും ലാപ്‌ടോപുകളുടേയും സ്മാര്‍ട് ഫോണുകളുടേയുമെല്ലാം വേഗം പല മടങ്ങ് വര്‍ധിപ്പിക്കാന്‍ സാധിക്കുമത്രേ! കൂടാതെ സ്പേസ് വര്‍ധിപ്പിക്കാനും സാധിക്കും. അതിവേഗ കംപ്യൂട്ടറുകള്‍ ആവശ്യമായ വിഡിയോ എഡിറ്റിംഗ്, അനിമേഷന്‍, ഗെയിമിങ് തുടങ്ങിയവയ്‌ക്കൊക്കെ വിര്‍ഗ ഉപകാരപ്പെടും.
സ്മാര്‍ട് ഫോണോ ടാബ്ലറ്റോ ലാപ്ടോപ്പോ ഉപയോഗിച്ച് വിര്‍ഗയുടെ വെബ് സൈറ്റിലെത്തിയാല്‍ ഈ സേവനങ്ങള്‍ ആവശ്യാനുസരണം തെരഞ്ഞെടുക്കാം. സ്പേസും വേഗവും കൂടാതെ ബാറ്ററി ഉപയോഗവും വിര്‍ഗ വഴി നിയന്ത്രിക്കാം.
ലളിതമായ മൂന്ന് സ്റ്റെപ്പുകളിലൂടെ സാധാരണ കംപ്യൂട്ടര്‍ ഒരു ഗെയിമിങ്ങ് കംപ്യൂട്ടറായി മാറും. വിര്‍ഗയില്‍ സൈന്‍ ഇന്‍/ സൈന്‍ അപ്പ് ചെയ്യുക, ആവശ്യമുള്ള സേവനം തെരഞ്ഞെടുക്കുക, എത്ര സമയം സേവനം ആവശ്യമുണ്ട് എന്ന് അറിയിക്കുക - ഇത്രയും ചെയ്താല്‍ മത്രം മതി.
ഇപ്പോഴിത് പരീക്ഷണ ഘട്ടത്തിലാണ് എന്നാണ് അറിയുന്നത്. ഉടന്‍ പൂര്‍ണരൂപത്തില്‍ ലഭ്യമാകുമത്രേ!

Wednesday, July 6, 2022

ഫീല്‍ഡ്‌സ് മെഡല്‍ അന്താരാഷ്ട്ര ഗണിത പുരസ്‌കാരം പ്രഖ്യാപിച്ചു

നോബല്‍ പുരസ്‌കാരത്തിന്റെ മാതൃകയില്‍ നല്‍കപ്പെടുന്ന ഗണിത പുരസ്‌കാരം

വിജയികള്‍
ഗണിതശാസ്ത്ര രംഗത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ ഫീല്‍ഡ്‌സ് മെഡല്‍ (Fields Medal) 2022 വര്‍ഷത്തെ വിജയികളെ പ്രഖ്യാപിച്ചു. യുക്രെയ്ന്‍ ഗണിതജ്ഞ മറീന വയാസോവ്‌സ്‌ക (Maryna Viazovska), ഫ്രഞ്ചുകാരന്‍ ഹൂഗോ ഡുമിനില്‍ കോപിന്‍ (Hugo Duminil-Copin), അമേരിക്കക്കാരന്‍ ജൂണ്‍ ഹൂ (June Huh), ബ്രിട്ടീഷുകാരന്‍ ജയിംസ് മയ്നാഡ് ( James Maynard) എന്നിവരാണ് ഇത്തവണ പുരസ്‌കാരം നേടിയവര്‍. കനേഡിയന്‍ ഗണിതശാസ്ത്രഞ്ജനായ ജോണ്‍ ചാള്‍സ് ഫീല്‍ഡ്‌സിന്റെ ( John Charles Fields) സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മെഡല്‍ ആണ് ഫീല്‍ഡ്‌സ് മെഡല്‍. 1932ല്‍ സൂറിച്ചില്‍ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് നോബല്‍ സമ്മാനത്തിന് തത്തുല്യമായി ഇത്തരമൊരു മെഡല്‍ എന്ന ആശയം ഉയര്‍ന്നത്. 1936ല്‍ നടന്ന അടുത്ത സമ്മേളനത്തില്‍ ആദ്യ മെഡല്‍ സമ്മാനിയ്ക്കപ്പെട്ടു. ഫിന്നിഷ് ഗണിതജ്ഞനായ ലാര്‍സ് ആഫേഴ്‌സ് ( Lars Ahlfors) അമേരിക്കന്‍ ഗണിതകാരന്‍ ജസ്സി ഡഗ്‌ളസ് ( Jesse Douglas) എന്നിവരായിരുന്നു ആദ്യ വിജയികള്‍. ഇന്റ്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ യൂണിയന്റെ ( International Mathematical Union - IMU) ആഭിമുഖ്യത്തില്‍ ആണ് ഫീല്‍ഡ്‌സ് മെഡല്‍ നല്‍കപ്പെടുന്നത്. 4 വര്‍ഷത്തില്‍ ഒരിയ്ക്കല്‍ നല്‍കപ്പെടുന്ന ഈ പുരസ്‌കാരത്തിന് 40 വയസ്സില്‍് താഴെയുള്ള ഗണിതശാസ്ത്രജ്ഞരെയാണ് പരിഗണിക്കുക. ഈ പുരസ്‌കാരത്തെ ഗണിതശാസ്ത്രരംഗത്തെ നോബല്‍ എന്ന് ചിലര്‍ വിളിക്കാറുണ്ട്. (ഗണിതശാസ്ത്ര മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് നോര്‍വെ സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന രാജ്യാന്തര പുരസ്‌കാരമായ ആബേല്‍ പുരസ്‌കാരം ആണ് കൃത്യമായി നോബല്‍ പുരസ്‌കാരത്തിന്റെ മാതൃകയില്‍ നല്‍കപ്പെടുന്ന ഗണിത പുരസ്‌കാരം.)

Tuesday, July 5, 2022

പൊന്നും വിലയുള്ള മാങ്ങ!

നമ്മുടെ നാട്ടില്‍ സാധാരണ ഒരു കിലോ മാമ്പഴത്തിന് എന്താണ് വില? പല ഇനത്തിന് പല വില. എത്ര വന്നാലും പരമാവധി 500 രൂപയൊക്കെ വന്നേക്കാം, അല്ലേ? എന്നാല്‍ വ്യത്യസ്തമായ ഒരു മാമ്പഴ വിശേഷം പറയാം. അല്പം വില കൂടിയ മാമ്പഴത്തിന്റെ കാര്യമാണിത്.

സംഗതി ജപ്പാനില്‍ കൂടുതലായി ഉത്പാദിപ്പിക്കുന്ന മിയാസാകി (Miyazaki mango) എന്ന മാമ്പഴമാണ്. ഈ ഇനം മാവ് ഇന്ത്യയില്‍ വളരെക്കുറച്ച് മാത്രമെ ഉള്ളൂ. ലോകത്തിലെ ഏറ്റവും വിലയേറിയ ഈ മാങ്ങയ്ക്ക് കിലോഗ്രാമിന് ഏകദേശം 2.7 ലക്ഷം രൂപയാണത്രേ!  
പര്‍പ്പിള്‍ നിറമാണ് ഈ മാങ്ങയ്ക്ക്. പഴുക്കുമ്പോള്‍ ഇത് തീജ്വാലയുടെ (flaming red) നിറമാകും. ഒരു മിയാസാക്കി മാങ്ങയ്ക്ക് ഏകദേശം 350 ഗ്രാം തൂക്കം വരും. ആന്റി ഓക്സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് ഇത്.  
മധ്യപ്രദേശിലെ ജബര്‍പുരിലുള്ള ഒരു കര്‍ഷകന്‍ ഈ മാവ് നട്ടു വളര്‍ത്തിയ കഥ അടുത്തകാലത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അദ്ദേഹം തന്റെ മിയാസാകി മാവുകള്‍ക്ക് കാവലും പ്രത്യേക സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.  
ജപ്പാനിലെ മിയാസാകി എന്ന പ്രദേശത്ത് ഉല്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ് ഈ പേര് വന്നത്. 1970 മുതലാണ് മിയാസാക്കി മാങ്ങ ഉത്പാദനം ജപ്പാനില്‍ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ചൂടേറിയ കാലാവസ്ഥ, നല്ല സൂര്യപ്രകാശം, മികച്ച രീതിയില്‍ ലഭിക്കുന്ന മഴ എന്നിവയെല്ലാമാണ് ജപ്പാനില്‍ മിയാസാകി കൃഷി വ്യാപിക്കാന്‍ കാരണം.

Wednesday, June 29, 2022

റെയ്ബാന്‍ ഉടമ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ അന്തരിച്ചു.

ലോകപ്രസിദ്ധ കണ്ണട ബ്രാന്‍ഡായ റെയ്ബാന്റെ ഉടമ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ (Leonardo Del Vecchio) അന്തരിച്ചു. 87 വയസ്സായിരുന്നു. 1935 മെയ് 22ന് ഇറ്റലിയിലെ മിലാനില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് ലിയനാര്‍ഡൊ ജനിച്ചത്.
1961ല്‍ ഇദ്ദേഹം കണ്ണട നിര്‍മാണ പാര്‍ട്‌സുകളുടെ വിതരണത്തിനായി ലക്‌സോട്ടിക്ക (Luxottica) എന്ന കമ്പനി സ്ഥാപിച്ചു. 1937-ല്‍ അമേരിക്കയില്‍ തുടക്കമിട്ട സണ്‍ഗ്ലാസ് നിര്‍മ്മാണ കമ്പനിയായ റേ-ബാന്‍ (Ray-Ban) 1999-ല്‍ ലിയനാര്‍ഡൊയുടെ കമ്പനിയായ ലക്‌സോട്ടിക്കാ ഏറ്റെടുക്കുകയായിരുന്നു. 2018 ല്‍ ഫ്രാന്‍സിലെ എസിലോറിനൊപ്പം ചേര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ണട നിര്‍മാണ ഗ്രൂപ്പായ എസിലോര്‍ ലക്‌സോട്ടിക്കയായി (EssilorLuxottica) കമ്പനി മാറിയപ്പോഴും ചെയര്‍മാനായി ലിയനാര്‍ഡൊ തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കു പ്രകാരം ഫോബ്‌സിന്റെ ഇറ്റാലിയന്‍ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമനായിരുന്നു. ന്യൂട്ടെല്ല നിര്‍മാതാവ് ജിയൊവാണി ഫെരെരൊ ആയിരുന്നു ഒന്നാമന്‍.

Monday, June 27, 2022

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

 
പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍, ഹാസസാഹിത്യകാരന്‍, നാടകകൃത്ത്, കലാനിരൂപകന്‍ എന്നിങ്ങനെ സാഹിത്യലോകത്ത് തന്റേതായ കൈയൊപ്പ് ചാര്‍ത്തിയ പ്രതിഭയായിരുന്നു ചൊവ്വല്ലൂര്‍. മലയാള മനോരമ പത്ത്രതില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. കോഴിക്കോട് ആകാശവാണിയില്‍ കുറച്ചുകാലം സ്റ്റാഫ് ആര്‍ടിസ്റ്റായും പ്രവര്‍ത്തിച്ചു. ഭക്തിഗാനങ്ങളുടെ സൃഷ്ടാവ് എന്ന നിലയിലാണ് ചൊവ്വല്ലൂര്‍ ഏറ്റവും പ്രശസ്തനായത്. സിനിമകളില്‍ ഗാനരചനയ്ക്കു പുറമേ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ കാവില്‍ വാരിയത്ത് ശങ്കുണ്ണിവാര്യരുടെയും ചൊവ്വല്ലൂര്‍ വാരിയത്ത് പാറുക്കുട്ടി വാരസ്യാരുടെയും മകനായി 1936-ല്‍ ജനിച്ചു.

Sunday, June 26, 2022

കടലില്‍നിന്ന് വൈദ്യുതി


കടല്‍ ഊര്‍ജത്തിന്റെ കലവറയാണെന്ന് നമുക്കറിയാം. ഈ ഊര്‍ജസാധ്യതയെ ഉപയോഗിക്കാനൊരുങ്ങുകയാണ് ജപ്പാന്‍. എത്ര വലിയ സമുദ്രജലപ്രവാഹങ്ങളിലും തകരാതെ നിന്നുകൊണ്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള ഭീമാകാരമായ ടര്‍ബൈനുകള്‍ സമുദ്രത്തില്‍ സ്ഥാപിക്കുന്ന പദ്ധതിയിലാണ് ജപ്പാന്‍. ഇഷികാവജിമ ഹരിമ ഹെവി ഇന്‍ഡസ്ട്രീസ് ( Ishikawajima-Harima Heavy Industries - IHI) കോര്‍പറേഷനാണ് ഈ പദ്ധതിക്ക് പിന്നില്‍. 330 ടണ്‍ ഭാരമുള്ള ടര്‍ബൈനാണ് ആദ്യഘട്ടത്തില്‍ സമുദ്രത്തില്‍ സ്ഥാപിക്കുക. കയ്‌റു (Kairyu) എന്നാണ് ഈ ഭീമന്‍ ടര്‍ബൈനുകള്‍ക്ക് പേരിട്ടിരിക്കുന്നത്. 22 മീറ്റര്‍ നീളമുള്ള മൂന്ന് ടര്‍ബൈനുകളാണ് ഇതിലുണ്ടാവുക. ഇതിനുള്ളിലെ ടര്‍ബൈന്‍ ബ്ലേഡിന് 11 മീറ്റര്‍ നീളമുണ്ടാവും. ഇത് സമുദ്രത്തിന്റെ അടിഭാഗത്ത് നങ്കൂരമിട്ട നിലയിലാണ് സ്ഥാപിക്കുക. ഈ ടര്‍ബൈനുകള്‍ സമുദ്രജല പ്രവാഹങ്ങളില്‍ നിന്നുള്ള ഊര്‍ജം വൈദ്യുതിയായി പുറത്തെത്തിക്കുകയാണ് ചെയ്യുക.
താമസിയാതെ ഇതിന് സമാനമായ നിരവധി ടര്‍ബൈനുകള്‍ സ്ഥാപിക്കാന്‍ ജപ്പാന് പദ്ധതിയുണ്ട്. ഉയര്‍ന്ന എന്‍ജിനീയറിങ് ചെലവും പാരിസ്ഥിതികമായ വെല്ലുവിളികളും ഇത്തരത്തില്‍ സമുദ്രത്തില്‍ നിന്നുള്ള വൈദ്യുതോല്‍പാദനത്തിന് പ്രതിബന്ധമാവാറുണ്ട്. ഈ വെല്ലുവിളികള്‍ മറികടക്കാനായാല്‍ ജപ്പാന് ആവശ്യമായ ഊര്‍ജത്തിന്റെ 40 മുതല്‍ 70 ശതമാനം വരെ വൈദ്യുതി സംഭാവന ചെയ്യാന്‍ ഇത്തരം ടര്‍ബൈനുകള്‍ക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. 
 
 
Students India ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ...

Wednesday, June 15, 2022

മൃഗങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍

മൃഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചു. ഹരിയാനയില ഹിസാറിലുള്ള നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഇക്വയിന്‍സ് (National Research Centre on Equinse - NRCE) ആണ് വാക്‌സിന്‍ വികസിപ്പിച്ചത്. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ( Indian Council of Agricultural Research) അധീനതയിലാണ് NRCE പ്രവര്‍ത്തിക്കുന്നത്. അന്‍കോവാക്‌സ് (Ancovax) എന്നാണ് വാക്‌സിന് പേര് നല്‍കിയിരിക്കുന്നത്.
സിംഹം, പുള്ളിപ്പുലി, നായ, പൂച്ച, എലി, മുയല്‍ മുതലായവയ്ക്കാണ് ഈ വാക്‌സിന്‍ പ്രയോജനകരമാവുക. മൃഗങ്ങളില്‍ വ്യാപകമായി കോവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാക്‌സിന്‍ വികസിപ്പിച്ചത്. ഇത് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കം. കൂടാതെ വംശനാശ ഭീഷണിയുള്ള സിംഹം പോലുള്ള വന്യമൃഗങ്ങള്‍ക്കും ഇതിലൂടെ സംരക്ഷണം ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Kerala SSLC Results 2022

 2022 ലെ എസ്.എസ്. എൽ. സി ഫലമറിയാൻ 
ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, June 13, 2022

ഏഷ്യയിലെ ഏറ്റവും വലിയ ലിക്വിഡ് മിറര്‍ ടെലസ്‌കോപ് ഇന്ത്യയില്‍

ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറര്‍ ടെലസ്‌കോപ് (Liquid Mirror Telescope) ഉത്തരാഖണ്ഡിലെ ദേവസ്തലിലുള്ള (Devasthal) ഒബ്‌സര്‍വേറ്ററിയില്‍ സ്ഥാപിതമായി. ഇത് ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ടെലസ്‌കോപാണ്. ഇന്ത്യാ ഗവണണ്‍മെന്റിന് കീഴിലുള്ള ഡിപാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഉടമസ്ഥതയിലുള്ള ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസ് (Aryabhatta Research Institute of Observational Sciences (ARIES)) എന്ന സ്ഥാപനത്തിലാണ് ഒബസര്‍വേറ്ററി സ്ഥിതചെയ്യുന്നത്. പ്രപഞ്ച പ്രതിഭാസങ്ങളായ സൂപ്പര്‍നോവകള്‍, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍, ഉല്‍ക്കകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷിക്കാനും പഠനവിധേയമാക്കാനും ഈ ടെലസ്‌കോപ് സഹായിക്കും.

ബെല്‍ജിയം, കാനഡ എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഈ ടെലസ്‌കോപ് നിര്‍മിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 2450 മീറ്റര്‍ ഉയരത്തിലാണിത് സ്ഥാപിച്ചിരിക്കുന്നത്. ഏതാണ്ട് നാല് മീറ്റര്‍ വ്യാസമുള്ള കറങ്ങുന്ന മിററാണ് ഈ ടെലസ്‌കോപിനുള്ളത്. ഈ ടെലസ്‌കോപില്‍ ദ്രവരൂപത്തിലുള്ള മെര്‍ക്കുറിയുടെ സഹായത്തിലാണ് വെളിച്ചം ശേഖരിക്കുകയും ഫോക്കസ് സാധ്യമാക്കുകയും ചെയ്യുന്നത്. ഒരു ഇലക്ട്രോണിക് ക്യാമറ ഉപയോഗിച്ച് തല്‍സമയം ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ശേഖരിക്കുകയും ചെയ്യുന്നു.
പോളണ്ടിലെ പൊസ്നാന്‍ നിരീക്ഷണ കേന്ദ്രവും ഉസ്ബക്കിസ്ഥാനിലെ അക്കാദമി ഓഫ് സയന്‍സസ് ആന്‍ഡ് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഉസ്ബക്കിസ്ഥാനും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. കൂടാതെ  ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാല, ലാവല്‍ സര്‍വകലാശാല, മോണ്ട്രിയാല്‍ സര്‍വകലാശാല, ടൊറന്റോ സര്‍വകലാശാല, യോര്‍ക്ക് സര്‍വകലാശാല, വിക്ടോറിയ സര്‍വകലാശാല എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

Wednesday, June 8, 2022

ഒരു റെക്കോഡ് റോഡ് പണി...!

സാധാരണ നാം കാണുന്ന റോഡ് നിര്‍മാണങ്ങളൊക്കെ ഒരുപാട് ദിവസങ്ങളെടുത്താണ് പൂര്‍ത്തീകരിക്കാറുള്ളത്, അല്ലേ? 75 കിലോമീറ്റര്‍ നീളമുള്ള ഒരു റോഡ് 5 ദിവസം കൊണ്ട് പണിതീര്‍ത്തു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അല്പം പ്രയാസമാണ്. എന്നാല്‍ അത്തരത്തിലൊരു റോഡ് നിര്‍മാണം ഇപ്പോള്‍ ലോക റെക്കോഡ് നേടിയിരിക്കുകയാണ്.

ആന്ധ്രാപ്രദേശിലെ അമരാവതിയും (Amaravati) മഹാരാഷ്ട്രയിലെ അകോലയും (Akola) തമ്മില്‍ ബന്ധിപ്പിക്കുന്ന എന്‍എച്ച് 53ന്റെ (NH 53) സിംഗിള്‍ ലെയ്ന്‍ റോഡാണ് ദേശീയപാത അതോറിറ്റിയും (NHAI) കരാര്‍ ഏറ്റെടുത്ത കമ്പനിയും ചേര്‍ന്ന് മിന്നല്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. രാജ്പഥ് ഇന്‍ഫ്രാകോണ്‍ എന്ന കമ്പനിയാണ് നിര്‍മാണ കരാര്‍ എടുത്തത്. കൃത്യമായി പറഞ്ഞാല്‍ 105 മണിക്കൂറും 33 മിനിറ്റുമെടുത്താണ് എന്‍എച്ച്എഐ റോഡ് പണിതത്. എന്‍ജിനീയര്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും സര്‍വേയര്‍മാരുമായി 800 ജീവനക്കാരും 720 കരാര്‍ തൊഴിലാളികളും മൂന്നു ഷിഫ്റ്റില്‍ പണിയെടുത്താണ് ഈ നേട്ടം കരസ്ഥമാക്കിയത്. 9 മീറ്റര്‍ വീതിയിലാണ് റോഡ് പണി തീര്‍ത്തത്. 34,000 ടണ്‍ ബിറ്റുമിന്‍ നിര്‍മാണത്തിന് ഉപയോഗിച്ചു.
മുന്‍പ് ഖത്തറിലെ ദോഹയില്‍ 25.275 കി.മീ. നീളമുള്ള റോഡ് പണിത റെക്കോര്‍ഡാണ് എന്‍എച്ച്എഐ പഴങ്കഥയാക്കിയത്. ഖത്തര്‍ സര്‍ക്കാര്‍ ഏജന്‍സിയായ അഷ്ഘന്‍ ആണ് 10 ദിവസം കൊണ്ട് റോഡ് പണിതത്. ആ റോഡിന് 4.5 മീറ്റര്‍ മാത്രമാണ് വീതി.

Thursday, June 2, 2022

തപാലുമായി ഡ്രോണ്‍ പറന്നത് 46 കിലോമീറ്റര്‍!

സംഭവം ഗുജറാത്തിലാണ്. ഗുജറാത്തിലെ കച്ച് (Kutch) ജില്ലയിലെ ഭുജ് താലൂക്കിലുള്ള ഹാബെ (Habay) എന്ന ഗ്രാമത്തില്‍നിന്ന് ബച്ചാവൂ (Bhachau ) താലൂക്കിലെ നെര്‍ (Ner) ഗ്രാമത്തിലേക്കാണ് തപാലുമായി ഡ്രോണ്‍ പറന്നെത്തിയത്. 46 കിലോമീറ്റര്‍ ദൂരത്തേക്ക് ഉരുപ്പടി എത്തിക്കാന്‍ ഡ്രോണിന് വേണ്ടിവന്നത് വെറും 25 മിനിറ്റ്! ഒരു രോഗിക്കാവശ്യമായ മരുന്നുകളായിരുന്നു ഡ്രോണ്‍ എത്തിച്ചുകൊടുത്തത്.
തപാല്‍ വകുപ്പും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ പരീക്ഷണം വിജയം കാണുകയായിരുന്നു. ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരത്തില്‍ തപാലുരുപ്പടികള്‍ കൈമാറാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. അടുത്തയിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത 'ഭാരത് ഡ്രോണ്‍ മഹോത്സവ് 2022'ന്റെ ഭാഗമായിട്ടാണ് തപാല്‍ വകുപ്പ് ഈ പരീക്ഷണം നടത്തിയത്. കൂടാതെ ഡ്രോണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ കൈമാറുന്നതിന്റെ സാങ്കേതിക വശങ്ങള്‍ പഠിക്കുകയും തപാല്‍ ഉദ്യഗസ്ഥര്‍ക്ക് ഇതു സംബന്ധമായ പരീശീലനം നല്‍കുകയും ഇതു സംബന്ധമായ ചെലവ് കണക്കാക്കുകയും മറ്റുമായിരുന്നു ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

Sunday, May 29, 2022

100 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി...!

100 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതായി വാര്‍ത്ത! ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കാനഡയിലെ ടെസ്ല ബാറ്ററി റിസര്‍ച്ച് ഗ്രൂപ്പാണ് ഡല്‍ഹൗസി യൂണിവേഴ്‌സിറ്റിയുമായി (Dalhousie University) സഹകരിച്ച് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നിക്കല്‍ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹൗസി യൂണിവേഴ്സിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന, ബാറ്ററി സാങ്കേതികവിദ്യയില്‍ ലോകത്തെ പ്രമുഖ വിദഗ്ധരില്‍ ഒരാളായ ജെഫ് ഡാനുമായി (Jeff Dahn) സഹകരിച്ചാണ് ഈ ഗവേഷണം നടന്നിരിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം ഫെറം ഫോസ്‌ഫേറ്റ് സെല്ലുകള്‍ക്ക് സമാനമായ ചാര്‍ജിങ്ങും ഊര്‍ജ സാന്ദ്രതയും നല്‍കുന്നതുമാണ് പുതിയ ബാറ്ററി ടെക്‌നോളജി എന്നും ടെസ് ല അവകാശപ്പെടുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാകും ഈ ബാറ്ററി ടെക്‌നോളജി എന്നാണ് വിലയിരുത്തപ്പെടുന്നത്. ലിഥിയം-അയണ്‍ ബാറ്ററികളെ അപേക്ഷിച്ച് ഈ ബാറ്ററികള്‍ ചാര്‍ജ് ചെയ്താല്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ബാറ്ററി ചാര്‍ജ് ചെയ്യുമ്പോഴുളള താപനില കുറയ്ക്കാനും സാധിക്കുന്നതാണ്. മുന്‍പ് കോബാള്‍ട്ട് ആയിരുന്നു നിക്കല്‍ ബാറ്ററികളിലെ ഒരു പ്രധാന ഘടകം. എന്നാല്‍, കോബാള്‍ട്ടിന്റെ ലഭ്യതയെ സംബന്ധിച്ച ആശങ്കകള്‍ ഇല്ലാതാക്കാന്‍ പുതിയ ബാറ്ററി സഹായിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

Wednesday, May 18, 2022

തോമസ് കപ്പില്‍ ഇന്ത്യന്‍ വസന്തം...!


രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ലോകത്തിലെ ഏറ്റവും പ്രമുഖമായ പുരുഷ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പായ തോമസ് കപ്പില്‍ (Thomas Cup) ഇന്ത്യയ്ക്ക് കിരീടം. കലാശപോരാട്ടത്തില്‍ ഇന്തൊനീഷ്യയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ടീം ഇതാദ്യമായി കിരീടം നേടി ചരിത്രമെഴുതി.
ഈ ചാംപ്യന്‍ഷിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍  ചൈനീസ് തായ്‌പേയിയോടു മാത്രമാണ് തോല്‍വി വഴങ്ങിയത്.  ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ കരുത്തരായ ഡെന്‍മാര്‍ക്കിനെയും തകര്‍ത്തു മുന്നേറിയ ഇന്ത്യ ഫൈനലില്‍ മുന്‍പ് 14 തവണ ചാംപ്യന്‍മാരായിട്ടുള്ള ഇന്തൊനേഷ്യയെ നിഷ്പ്രഭരാക്കി വിജയകിരീടമണിഞ്ഞു.
കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍, എച്ച്. എസ്. പ്രണോയ് എന്നിവര്‍ സിംഗിള്‍സിലും ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ്, എം.ആര്‍.അര്‍ജുന്‍ എന്നിവര്‍ ഡബിള്‍സിലും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു. ഇതില്‍ പ്രണോയിയും അര്‍ജുനും മലയാളികളാണ്.
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (BWF) അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകള്‍ തമ്മിലുള്ള അന്താരാഷ്ട്ര പുരുഷ ബാഡ്മിന്റണ്‍ മത്സരമായ തോമസ് കപ്പിന്റെ ആദ്യ ടൂര്‍ണമെന്റ് നടന്നത് 1948-1949 വര്‍ഷത്തിലാണ്. 1982 നു ശേഷം രണ്ട് വര്‍ഷത്തിലൊരിക്കലാണ് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തപ്പെടുന്നത്. 1990 കളുടെ തുടക്കത്തില്‍ ഇംഗ്ലീഷ് ബാഡ്മിന്റണ്‍ കളിക്കാരനായിരുന്ന സര്‍ ജോര്‍ജ്ജ് അലന്‍ തോമസ് (Sir George Alan Thomas) ആയിരുന്നു ഇത്തരമൊരു ചാംപ്യന്‍ഷിപ്പിന്റെ ആശയം മുന്നോട്ടു വച്ചത്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് തോമസ് കപ്പ് എന്ന പേര് നല്‍കിയിരിക്കുന്നത്.

Wednesday, May 11, 2022

2022 അന്താരാഷ്ട്ര ഗ്ലാസ് വര്‍ഷം

ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷം അന്താരാഷ്ട്ര ഗ്ലാസ് വര്‍ഷമായി (International Year of Glass) പ്രഖ്യാപിച്ചു. ഗ്ലാസിന് മനുഷ്യന്റെ നിത്യജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ട് എന്നതിന്റെ വിളംബരമാണ് ഈ വര്‍ഷാചരണം. ശാസ്ത്ര, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിലെ ഗ്ലാസിന്റെ വിലമതിക്കാനാവാത്ത പങ്കിനെ ആഘോഷിക്കുകയാണിതിലൂടെ. അച്ചാറു കുപ്പിയിലും ചായക്കപ്പിലും കണ്ണടയിലും ജനല്‍പാളികളിലും മൊബൈല്‍ സ്‌ക്രീനിലും മൈക്രോസ്‌കോപുകളിലും ഒപ്ടിക്കല്‍ ഫൈബറുകളിലും എന്നുവേണ്ട പേപ്പര്‍ വെയ്റ്റില്‍വരെ ഗ്ലാസ് മയമാണ്. ഒട്ടുമിക്ക ജീവിതരംഗങ്ങളിലും ഗ്ലാസ് അത്രമേല്‍ പ്രാധാന്യമുള്ളതായിത്തീര്‍ന്നിരിക്കുന്നു. 

പ്രകാശം കടത്തിവിടാനുള്ള കഴിവാണ് ഗ്ലാസിന്റെ പ്രധാന സവിശേഷത. പലവിധ വസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് കാഠിന്യവും നിറവും സ്വഭാവവുമൊക്കെ മാറ്റിയെടുക്കാനും കഴിയുമെന്നത് മറ്റൊരു പ്രത്യേകത. എളുപ്പത്തില്‍ രൂപമാറ്റം വരുത്താമെന്നതും പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്നില്ല എന്നതും ഗ്ലാസിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.



 

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers