my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Monday, April 25, 2022

ഇനി ഗ്രീന്‍ ഹൈഡ്രജന്റെ കാലം

പരമ്പരാഗത ഊര്‍ജ സ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത നാം മുന്‍പും ചര്‍ച്ച ചെയ്തതാണ്. മറ്റ് സ്രോതസ്സുകളേപ്പറ്റി ലോകമെമ്പാടും ഗവേഷകര്‍  കാര്യമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതി സൗഹൃദ ഊര്‍ജ സ്രോതസ്സായി ഗണിക്കപ്പെടുന്ന ഹൈഡ്രജന്‍ ആണ് ഇത്തരം ഗവേഷണങ്ങളുടെ ഒരു ശ്രദ്ധേകേന്ദ്രം.

ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ ഹൈഡ്രജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യാ ലിമിറ്റഡ് (Oil India Limited) ആണ് ഈ പദ്ധതിയുടെ പിന്നില്‍. അസമിലെ ജോര്‍ഹത് (Jorhat) എന്ന സ്ഥലത്താണ് പുതിയ പരീക്ഷണ പദ്ധതി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ഓയില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സൗരോര്‍ജ പ്ലാന്റിലെ ഒരു ഭാഗം ഉപയോഗപ്പെടുത്തിയാണ് ഹൈഡ്രജന്‍ ഉല്പാദനം നടത്തുന്നത്. ദിവസം 10 കിലോഗ്രാം മാത്രമാണ് തുടക്കത്തിലുള്ള ഉല്പാദനം. ഇത് പടിപടിയായി ഉയര്‍ത്തും. ഇവിടെ ഉല്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ പ്രകൃതിവാതകവുമായി കൂട്ടിക്കലര്‍ത്തി കമേഴ്‌സ്യല്‍ വാഹനങ്ങളിലടക്കം ഇന്ധനമായി ഉപയോഗപ്പെടുത്താം എന്നാണ് ഓയില്‍ ഇന്ത്യ കരുതുന്നത്. ഇതിനായി ഗുവാഹതി ഐഐറ്റിയുമായി ചേര്‍ന്ന് ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
ഈ ബ്ലെന്‍ഡഡ് ഇന്ധനം വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അവസരത്തില്‍ ഹെഡ്രജന്‍ കത്തുമ്പോള്‍ കാര്‍ബണ്‍ ഡെഓക്‌സൈഡ് പുറപ്പെടുവിക്കുന്നില്ല എന്നതാണ് ഇതിന്റെ പാരിസ്ഥിതിക നേട്ടം. ഗതാഗതത്തില്‍ മാത്രമല്ല വ്യവസായങ്ങളിലും ഊര്‍ജോല്പാദന കേന്ദ്രങ്ങളിലും ഒക്കെ ഇത് വ്യാപകമാക്കുന്ന കാര്യം പരിഗണനയിലാണ്.

Friday, April 22, 2022

ശുദ്ധജലത്തെ പിടിച്ചെടുക്കാന്‍ ഒരു ടവര്‍!

കുടിവെള്ള ക്ഷാമം ലോകത്തെല്ലായിടത്തും വലിയൊരു പ്രശ്‌നമാണ്. ഒരു പക്ഷേ ഇനിയൊരു ലോകയുദ്ധമുണ്ടായാല്‍ അത് കുടിവെള്ളത്തിനുവേണ്ടിയായിരിക്കും എന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ചിലയിടങ്ങളിലൊക്കെ ശുദ്ധമല്ലാത്ത ജലം ശുദ്ധീകരിച്ചുപയോഗിക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും അതൊക്കെ വലിയ ചിലവുള്ളവയാണ്. കുറഞ്ഞ ചെലവില്‍ ശുദ്ധജലം ഉല്പാദിപ്പിക്കാനായാല്‍ മാത്രമേ അത് കുടിവെള്ള പ്രശ്‌നത്തിനൊരു പരിഹാരമാവുകയുള്ളൂ.

ഇപ്പോഴിതാ ഇറ്റലിക്കാരനായ ഒരു ആര്‍ക്കിടെക്റ്റ്  അര്‍തുറോ വിറ്റോരി (Arturo Vittori) അത്തരത്തിലൊരു ചിലവു കുറഞ്ഞ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നു. കാറ്റില്‍നിന്ന് ശുദ്ധജലം ഉല്പാദിപ്പിക്കുന്ന സംവിധാനമാണിത്. വര്‍ക്ക വാട്ടര്‍ ടവര്‍ (Warka Water Tower) എന്നാണിതിന് പേര് നല്‍കിയിരിക്കുന്നത്. ആര്‍തുറോ ഈ സംവിധാനമൊരുക്കിയിര്രിക്കുന്നത് പക്ഷേ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലാണ്. ഏകദേശം പത്തു മീറ്റര്‍ ഉയരമുള്ള മുളകൊണ്ടുണ്ടാക്കിയ ഒരു ടവറാണ് ഇത്. ഈ ടവര്‍ നേര്‍ത്ത വലപോലെ ഒരു ആവരണംകൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഈ മെഷില്‍ അടിയുന്ന അന്തരീക്ഷത്തിലെ ഈര്‍പ്പം ഘനീഭവിച്ച് ജലമായി മാറുന്നു. ഈ ജലം താഴെ സ്ഥാപിച്ചിരിക്കുന്ന റിസര്‍വോയറില്‍ ശേഖരിക്കുന്നു.
ഒരു ദിവസം ശരാശരി 100 ലിറ്റര്‍ വരെ വെള്ളം ഈ സംവിധാനമുപയോഗിച്ച് ശേഖരിക്കുമത്രേ!
Warka tree

 എത്യോപ്യയിലും മറ്റും ധാരാളം കണ്ടുവരുന്ന, പേരാലിനോട് സാദൃശ്യമുള്ള ഒരിനം വൃക്ഷമായ വര്‍ക്കയില്‍നിന്നാണ് ഈ സംവിധാനത്തിന് വര്‍ക്ക വാട്ടര്‍ ടവര്‍ എന്നു പേരു വന്നത്.
ഈ സംവിധാനം ഇപ്പോള്‍ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന പല ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഒരുക്കിത്തുടങ്ങി എന്നറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം മനസ്സിലാവുക. നമ്മുടെ രാജ്യത്തും വര്‍ക്ക ടവര്‍ ഒരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

Thursday, April 21, 2022

ഡേവിഡ് ആറ്റന്‍ബൊറോ ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത്

യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ (The United Nations Environment Programme (UNEP)) ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് ( Champions of the Earth) പുരസ്‌കാരത്തിന് പ്രശസ്ത ഇംഗ്ലീഷ് നാച്ചുറലിസ്റ്റും ബ്രോഡ്കാസ്റ്ററുമായ സര്‍ ഡേവിഡ് ആറ്റന്‍ബറോ (Sir David Attenborough) അര്‍ഹനായി.

ആഗോള പ്രസിദ്ധിയാര്‍ജിച്ച ബി.ബി.സി യിലെ ലൈഫ് പരമ്പര എഴുതി അവതരിപ്പിച്ചത് അദ്ദേഹമാണ്. പ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ സഹോദരനാണ് ഡേവിഡ്.
നാച്ചുറല്‍ വേള്‍ഡ് (Natural World) എന്ന ബിബിസി ഡോക്യുമെന്ററിയാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ലോകമെമ്പാടുമുള്ള, കാലാവസ്ഥാ വ്യതിയാനത്തെ പറ്റി ആശങ്കാകുലരായ കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും ആറ്റന്‍ബെറോയുടെ പരിപാടികള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
1950-കളിലാണ് ബിബിസിയുമായി ചോര്‍ന്ന് ഡേവിഡ് ആറ്റന്‍ബറോ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ആറ്റന്‍ബറോയുടെ എഴുത്തിലും ഡോക്യുമെന്ററിയിലും ലക്ഷക്കണക്കിന് പേര്‍ ആകൃഷ്ടരായതിന്റെ അനന്തരഫലം കൂടിയാണ് പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ജൈവവൈവിധ്യം നിലനിര്‍ത്താനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുമുള്ള ഒരു അവസരം നമുക്ക് കൈവന്നത് എന്നാണ് യുഎന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടത്.

Tuesday, April 19, 2022

ഇനി വാക്‌സിന്‍ തണുപ്പിക്കേണ്ട

 

നമ്മുടെ രാജ്യത്ത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമടക്കം ഭൂരിപക്ഷം പേര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞു. ഈ വാക്‌സിനുകളെല്ലാം തന്നെ ഫ്രീസറില്‍ തണുപ്പിച്ച് സൂക്ഷിക്കേണ്ടവയാണ് എന്ന് അറിയാമോ? മാത്രവുമല്ല, ഫ്രീസറില്‍നിന്നെടുത്താല്‍ ഏതാനും മണിക്കൂറുകള്‍ക്കകം കുത്തിവയ്പ് നടത്തിയില്ലെങ്കില്‍ ഇവയുടെ ഫലപ്രാപ്തി നഷ്ടപ്പെടും. ഇത് കുത്തിവയ്പ് സംഘാടനത്തെ വലിയ രീതിയില്‍ ബുദ്ധിമുട്ടേറിയതാക്കുകയും പണച്ചിലവേറിയതാക്കുകയും ചെയ്യുന്നു.
ഇതിനെല്ലാം പരിഹാരമായി ഇതാ വരുന്നു, തണുപ്പിച്ചു സൂക്ഷിക്കേണ്ടതില്ലാത്ത പുതിയ കോവിഡ് വാക്‌സിന്‍! ഇന്ത്യയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വാക്‌സിന്റെ പിന്നില്‍ ബംഗളൂരു ആസ്ഥാനമായ മിന്‍വാക്‌സ് ലബോറട്ടറീസ് (Mynvax laboratories) ആണ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കാമ്പസിലാണ് മിന്‍വാക്‌സ് പ്രവര്‍ത്തിക്കുന്നത്.
ഈ പുതിയ വാക്‌സിന്‍ 37 ഡിഗ്രി സെല്‍ഷ്യസില്‍ നാല് ആഴ്ചകള്‍ വരെ കേടുവരാതെ സൂക്ഷിക്കാം. 100 ഡിഗ്രി സെല്‍ഷ്യസില്‍ (വെള്ളം തിളയ്ക്കുന്ന താപനില) 90 മിനിറ്റ് വരെ ഇത് സുരക്ഷിതമായിരിക്കുമേ്രത!
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ മോളിക്യൂലാര്‍ ബയോഫിസിക്‌സ് പ്രൊഫസറും മിന്‍വാക്‌സ് സ്ഥാപകനുമായ  രാഘവന്‍ വരദരാജന്‍ (Raghavan Varadarajan) ആണ് ഈ വാക്‌സിന്റെ വികസനത്തിന് പിന്നിലുള്ളത്. വേണ്ടത്ര തണുപ്പിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാമ്പത്തിക സാങ്കേതിക സംവിധാനങ്ങളുടെ അഭാവമുള്ള അവികസിത രാജ്യങ്ങള്‍ക്ക് ഈ പുതിയ വാക്‌സിന്‍ അനുഗ്രഹമാകുമെന്നാണ് കരുതപ്പെടുന്നത്.

Wednesday, April 13, 2022

ഇന്ത്യന്‍ വ്യോമസേനയ്ക്ക് റെക്കോഡ്

ഇന്നൊരു ഹെലിക്കോപ്റ്റര്‍ വിശേഷം പറഞ്ഞോലോ...?! ഇന്ത്യന്‍ വ്യോമസേന ഒരു ഹെലിക്കോപ്റ്റര്‍ പറത്തി റെക്കോഡിട്ട വിശേഷമാണ് പറയാന്‍ പോകുന്നത്. അടുത്തയിടെ സേനയുടെ ചിനൂക്ക് ഹെലികോപ്റ്റര്‍ (Chinook) ചണ്ഡിഗഡില്‍ നിന്ന് അസമിലെ ജോര്‍ഹട്ടിലേക്ക് എങ്ങും നിര്‍ത്താതെ പറന്നാണ് ചരിത്രം കുറിച്ചത്. തുടര്‍ച്ചയായി ഏഴര മണിക്കൂറാണ് പറന്നത്. ഇതിനിടെ 1,910 കിലോമീറ്റര്‍ ദൂരവും പിന്നിട്ടു. ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍-സ്റ്റോപ്പ് ഹെലികോപ്റ്റര്‍ പറക്കലില്‍ ഇത് റെക്കോര്‍ഡ് ആയി. ചിനൂക്ക് ഹെലിക്കോപ്റ്ററിന്റെ കഴിവും ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തനമികവും വെളിപ്പെട്ട മുഹൂര്‍ത്തമായി അത്.

ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് അമേരിക്കയിലെ ബോയിങ് (Boeing) കമ്പനി നിര്‍മിക്കുന്ന ചിനൂക്ക്. 1962 ലാണ് ഇത് വികസിപ്പിക്കുന്നത്.  ദുര്‍ഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവ എത്തിക്കുക എന്നതാണ് പ്രധാന ദൗത്യം. മറ്റ് കോപ്റ്ററുകളേക്കാള്‍ കൂടിയ വേഗമാണ് മറ്റൊരു പ്രത്യേകത. പരമാവധി വേഗം മണിക്കൂറില്‍ 302 കിലോമീറ്ററാണ്. 6100 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനും സാധിക്കും.
ശരാശരി 741 കിലോമീറ്റര്‍ വരെ ഒറ്റയടിക്ക് പറക്കാനാവുമെന്ന് കമ്പനി പറഞ്ഞിരിക്കുന്ന ഹെലിക്കോപ്റ്ററാണ് ഇന്ത്യന്‍ സേനയിലെ ചുണക്കുട്ടന്മാര്‍ രണ്ടായിരത്തോളം കിലോമീറ്ററുകള്‍ ഒറ്റയടിക്ക് പറത്തിയത്! 3 പൈലറ്റുമാര്‍ക്കും 35 വരെ സൈനികര്‍ക്കും ഒരേസമയം സഞ്ചരിക്കാം. പുറമേ 10,886 കിലോഗ്രാം വരെ ഭാരവും വഹിക്കും.
ഏതായാലും ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊരു ബിഗ് സല്യൂട്ട്!

Tuesday, April 12, 2022

എല്ലൊടിഞ്ഞാല്‍ പേടിക്കേണ്ട... പ്രിന്റ് ചെയ്‌തെടുക്കാം...!

ഭൂമിയില്‍ ജനസംഖ്യ കൂടുന്നതനുസരിച്ച് മറ്റ് വാസസ്ഥലങ്ങള്‍ അന്വേഷിക്കുന്നതില്‍ ശാസ്ത്രലോകം ശ്രദ്ധ ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. വിവിധ സ്‌പേസ് യാത്രാ പരിപാടികളൊക്കെ ഇതിന്റെ മുന്നോടിയാണെന്നു കരുതാം. കൂടാതെ ചൊവ്വയിലും മറ്റും മനുഷ്യനെ എത്തിക്കാനും കോളനികള്‍ സ്ഥാപിക്കാനും മറ്റും ശ്രമങ്ങള്‍ തുടരുകയാണ് താനും. ഇതിനും പുറമേ സ്‌പേസ് എന്നത് മനുഷ്യന്‍ നിത്യം കഴിച്ചു കൂട്ടുന്ന ഒരിടമായി മാറിയിട്ടുമുണ്ട്. ബഹിരാകാശ നിലയത്തിലൊക്കെ നിരന്തരം മനുഷ്യന്‍ താമസിച്ച് പരീക്ഷണ നിരീക്ഷങ്ങള്‍ നടത്തുന്ന കാര്യവും ഏവര്‍ക്കും അറിയുന്നതാണല്ലോ. ഇപ്രകാരം മനുഷ്യന്‍ സ്‌പേസിലും മറ്റ് ഗ്രഹങ്ങളിലുമൊക്കെ സാമസിക്കാന്‍ പ്രാപ്തനാകേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന് ചുരുക്കം.
ഇതിനിടയിലാണ് മനുഷ്യന്റെ എല്ല് 3D പ്രിന്റ് ചെയ്‌തെടുത്തുകൊണ്ട് ശാസ്ത്രജ്ഞര്‍ വീണ്ടും രംഗത്തെത്തിയത്. 


സീറോ ഗ്രാവിറ്റിയിലും അതിനു താഴെയുമൊക്കെ കഴിയേണ്ടിവരുന്ന ബഹിരാകാശ യാത്രകര്‍ക്കും മറ്റും എല്ലുകള്‍ ദുര്‍ബലമാകാനും എളുപ്പം പൊട്ടിപ്പോകാനും മറ്റുമുള്ള സാധ്യതയുണ്ട്. അതിനു പരിഹാര മാണ് പുതിയ കണ്ടെത്തല്‍. നെതര്‍ലന്‍ഡ്‌സിലെ നൂര്‍വിക്കിലുള്ള (Noordwijk) യൂറോപ്യന്‍ സ്‌പേസ് റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ ആണ് കണ്ടെത്തല്‍ നടത്തിയത്. പ്രത്യേക സാഹചര്യത്തില്‍ ബഹിരാകാശത്തായിരിക്കുമ്പോള്‍ ഏതെങ്കിലും എല്ലുകള്‍ തകരാറിലായാല്‍ ഉടന്‍ ഈ സംവിധാനം ഉപയോഗിച്ച് പുതിയ എല്ലുകള്‍ പ്രിന്റ് ചെയ്‌തെടുക്കുയേ വേണ്ടൂ...!
എത്ര നല്ല ആശയം, അല്ലേ?!

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers